തൃപ്പൂണിത്തുറയും കോടതി കയറുന്നു; സ്വരാജ് ജയിക്കുമോ?

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 5 മെയ് 2021 (14:51 IST)

തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് ഫലവും കോടതി കയറുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബുവിന്റെ വിജയത്തിനെതിരെ നിയമപോരാട്ടം നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് സിപിഎം. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് ബാബുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സി.എം.സുന്ദരന്‍ പറഞ്ഞു. ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയതിന്റെ പോസ്റ്ററുകളും വീഡിയോയും സിപിഎം കോടതിയില്‍ ഹാജരാക്കും. പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നെന്നും സിപിഎം ആരോപിക്കുന്നു.

തൃപ്പൂണിത്തുറയില്‍ ആയിരത്തിലേറെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിട്ടില്ലെന്നാണ് സിപിഎം ആരോപണം. കവറില്‍ സീല്‍ പതിച്ചിട്ടില്ല എന്നു പറഞ്ഞ് 1071 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിട്ടുണ്ട്. വോട്ടര്‍മാരുടെ അവകാശം നിഷേധിക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന് സിപിഎം ആരോപിക്കുന്നു. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണാത്തതില്‍ കൂടുതലും. സീല്‍ പതിച്ചിട്ടില്ല എന്ന സാങ്കേതിക കാരണം വോട്ടര്‍മാരുടെ കുറ്റമല്ലെന്നാണ് സിപിഎം പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നിരിക്കുന്നതെന്നും സിപിഎം ആരോപിച്ചു. വാശിയേറിയ പോരാട്ടത്തില്‍ 992 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു തൃപ്പൂണിത്തുറയില്‍ ജയിച്ചത്.

പെരിന്തല്‍മണ്ണയും നിയമപോരാട്ടത്തിലേക്ക്

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 38 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം ജയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎം മുസ്തഫയാണ്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം കോടതി കയറുകയാണ്. കാരണം, ഈ മണ്ഡലത്തില്‍ 347-ഓളം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിട്ടുണ്ട്. ഇവ സര്‍വീസ് വോട്ടുകള്‍ അല്ല. പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ കവറിന് പുറത്ത് ചുമതലപ്പെട്ട സ്പെഷ്യല്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പോ സീലോ വെച്ചിട്ടില്ല എന്നതാണ് ഈ വോട്ടുകള്‍ എണ്ണാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ എല്‍ഡിഎഫ് ചീഫ് ഏജന്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടില്‍ കൂടുതല്‍ തങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മാറ്റിവച്ച പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ കോടതി ഉത്തരവിട്ടാല്‍ പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം മാറിയേക്കാം. ഹൈക്കോടതി അവധിക്കാല ബഞ്ച് ഈ കേസ് പരിഗണിക്കാനാണ് സാധ്യത.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :