ഇതാണ് കേരള മോഡല്‍; പ്ലാച്ചിമടയില്‍ പൂട്ടികിടക്കുന്ന കോള ഫാക്ടറി ഓര്‍മയില്ലേ? ആ സമരഭൂമി ഇന്ന് കോവിഡ് ചികിത്സാകേന്ദ്രമാണ്

രേണുക വേണു| Last Modified വെള്ളി, 18 ജൂണ്‍ 2021 (11:16 IST)

പ്ലാച്ചിമട കൊക്ക കോള പ്ലാന്റിന്റെ കെട്ടിടം കോവിഡ് ചികിത്സാ കേന്ദ്രമാക്കി. 550 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1.1 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പ്ലാച്ചിമടയിലെ സി.എസ്.എല്‍.ടി.സി. തയ്യാറാക്കിയിരിക്കുന്നത്. നൂറ് ഓക്‌സിജന്‍ ബെഡ്, 50 ഐസിയു കിടക്കകള്‍, 20 വെന്റിലേറ്ററുകള്‍ എന്നിവ പ്ലാച്ചിമടയിലെ സി.എസ്.എല്‍.ടി.സിയിലുണ്ട്. മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഇടപെടലാണ് കോള കമ്പനിയുടെ കെട്ടിടം ചികിത്സാ കേന്ദ്രമാക്കാന്‍ സഹായിച്ചത്.

2000ലാണു പ്ലാച്ചിമടയില്‍ കോള പ്ലാന്റ് തുടങ്ങിയത്. ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2002ല്‍ പ്രദേശവാസികള്‍ സമരമാരംഭിക്കുകയും കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കോള പ്ലാന്റിനെതിരായ പ്ലാച്ചിമട സമരം കേരള ചരിത്രത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.


പെരുമാട്ടി പഞ്ചായത്ത് കോള കമ്പനിക്ക് ലൈസന്‍സ് നിഷേധിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജിയില്‍ 2003 ഡിസംബറില്‍, കമ്പനിയുടെ വ്യാവസായിക ഉല്‍പാദനത്തിനായി പ്രദേശത്തെ ഭൂഗര്‍ഭജലം ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്പനിക്ക് മറ്റ് ജലസ്രോതസ്സുകള്‍ കണ്ടെത്തി പ്രവര്‍ത്തനം തുടരാവുന്നതാണെന്നുമായിരുന്നു കോടതി വിധി. പിന്നീട് കേസ് സുപ്രീം കോടതി വരെ നീണ്ടു. കമ്പനിയുടെ ലൈസന്‍സ് സംബന്ധിച്ച വിഷയം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന കമ്പനിയാണ് ഇപ്പോള്‍ കോവിഡ് ചികിത്സാകേന്ദ്രമാക്കാന്‍ തുറന്നുകൊടുത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :