കെ.കെ.ശൈലജയ്ക്ക് രണ്ടാമൂഴം; ബാക്കിയെല്ലാം പുതുമുഖങ്ങള്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 5 മെയ് 2021 (08:15 IST)

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മന്ത്രിസഭാ രൂപീകരിക്കാന്‍ സിപിഎം തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് മാത്രം തുടര്‍ച്ച നല്‍കി ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ ആകാമെന്ന് സിപിഎം തീരുമാനിച്ചു. എന്നാല്‍, ആരോഗ്യമന്ത്രി സ്ഥാനത്തു നിന്ന് കെ.കെ.ശൈലജയെ മാറ്റരുതെന്ന് പിന്നീട് ആവശ്യമുയര്‍ന്നു. പിണറായി വിജയന്‍ അടക്കം ഇതിനെ പിന്തുണച്ചു. കെ.കെ.ശൈലജയ്ക്ക് ഇത് രണ്ടാമൂഴമായിരിക്കും.ആരോഗ്യമന്ത്രി സ്ഥാനത്തിനു പുറമേ മറ്റേതെങ്കിലും വകുപ്പ് കൂടി ശൈലജയ്ക്ക് നല്‍കിയേക്കും. അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ ആരൊക്കെ ആയിരിക്കണമെന്ന കാര്യത്തില്‍ പൊതു ധാരണയുണ്ടാകും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി.മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാകില്ല. കെ.ടി.ജലീലിനെയും മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കും. എന്നാല്‍, സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ജലീലിനെ പരിഗണിച്ചേക്കാം. കടകംപള്ളി സുരേന്ദ്രനും സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണനയിലുണ്ട്.

എം.വി.ഗോവിന്ദന്‍ മാസ്റ്ററായിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. വ്യവസായ വകുപ്പ് കൈകാര്യം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എന്‍.ബാലഗോപാലും പി.രാജീവും മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണ്. ധനകാര്യം രാജീവിനായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :