കെ.കെ.ശൈലജ അടക്കമുള്ളവരെ മാറ്റിനിര്‍ത്തി മന്ത്രിസഭ; വന്‍ പരീക്ഷണത്തിനു ഒരുങ്ങി സിപിഎം, തന്ത്രം മെനഞ്ഞ് പിണറായി

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 4 മെയ് 2021 (13:46 IST)

ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ അടക്കം മാറ്റി നിര്‍ത്തി പരീക്ഷണത്തിനു ഒരുങ്ങുമോ സിപിഎം? അതോ, കെ.കെ.ശൈലജയെ നിലനിര്‍ത്തി മറ്റ് മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമോ? രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാം അംഗങ്ങളാകണമെന്ന് ചര്‍ച്ച ആരംഭിച്ചു.

എല്ലാ മന്ത്രിമാരും പുതുമഖങ്ങള്‍ ആകട്ടെ എന്നാണ് പിണറായി വിജയന്റെ അഭിപ്രായം. തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചനയായിരിക്കണം മന്ത്രിസഭയിലും എന്ന് പിണറായി അഭിപ്രായപ്പെട്ടു. ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പിബി യോഗത്തിലാണ് പിണറായി ഇങ്ങനെയൊരു അഭിപ്രായം മുന്നോട്ടുവച്ചത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടായിരിക്കണം മന്ത്രിസഭയെന്ന് പിണറായി പറഞ്ഞു. എന്നാല്‍, ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജയെ നിലനിര്‍ത്തണമെന്നാണ് പൊതു അഭിപ്രായം. പിണറായി വിജയനും ഇതിനെ അനുകൂലിക്കുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച തുടരും.


രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎമ്മിന് 12 മന്ത്രിമാര്‍ ഉണ്ടായേക്കും. ആകെ മന്ത്രിമാരുടെ എണ്ണം 20 ആയിരിക്കും. സിപിഐയ്ക്ക് മൂന്ന് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കിയേക്കും.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് വ്യവസായവകുപ്പ് നല്‍കും. ധനകാര്യവകുപ്പിന് പരിഗണിക്കുന്നത് പി.രാജീവിനെയാണ്.

പൊതുമരാമത്ത് വകുപ്പ് കെ.എന്‍.ബാലഗോപാലിനായിരിക്കും. വീണ ജോര്‍ജിന് വിദ്യാഭ്യാസവകുപ്പ് നല്‍കാനാണ് ആലോചിക്കുന്നത്. എം.എം.മണി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് എ.സി.മൊയ്തീന് നല്‍കും. കടകംപള്ളി സുരേന്ദ്രന് മന്ത്രിസ്ഥാനം ഇല്ല. പകരം നേമത്ത് വിജയക്കൊടി പാറിച്ച വി.ശിവന്‍കുട്ടി മന്ത്രിയാകും. ദേവസ്വം, സഹകരണം വകുപ്പുകളായിരിക്കും ശിവന്‍കുട്ടിക്ക് നല്‍കുക.

എക്‌സൈസ്, തൊഴില്‍ വകുപ്പുകള്‍ വി.എന്‍.വാസവന്. പി.പി.ചിത്തരഞ്ജന്‍ ഫിഷറീസ് മന്ത്രിയായേക്കും. കെ.രാധാകൃഷ്ണന്‍ നിയമമന്ത്രിയാകും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :