കോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യും, നിങ്ങളുടെ പീപ്പിരി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം: പിണറായി വിജയൻ

കോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യും, നിങ്ങളുടെ പീപ്പിരി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം: പിണറായി വിജയൻ

Rijisha M.| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (08:19 IST)
മണ്ഡലകാലത്ത് ശബരിമലയിലേക്കെത്തുന്ന സ്‌ത്രീകളേ തടയാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർപ്പുകൾ മറികടന്നുകൊണ്ടാണ് എല്ലാകാലത്തും നവോത്ഥാനം ഉണ്ടായത്. എൽ ഡി എഫ് വ്യാഴാഴ്ച കോട്ടയത്തു നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശത്തിന്‍റെ പേരിൽ ചിലർ പ്രഖ്യാപനങ്ങൾ നടത്തുന്നതു കാണുന്നുണ്ട്. പ്രഖ്യാപനത്തിനു മറുപടി മറുപ്രഖ്യാപനമല്ല, മറിച്ചു ശക്തമായ നടപടിയാണ്. അതുണ്ടാകുക തന്നെ ചെയ്യുമെന്ന് പിണറായി വ്യക്തമാക്കി. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും, ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്നും അദ്ദേഹം പറഞ്ഞു.

'ഒരുകാലത്ത് പൊതുവഴിയിലൂടെ നടക്കാൻ അവകാശമില്ലായിരുന്നവർ അതിനു ശ്രമിച്ചപ്പോൾ തടഞ്ഞു. മാറുമറയ്ക്കാൻ അവസരമില്ലാതിരുന്നവർ മാറുമറച്ചപ്പോൾ തടഞ്ഞു. ഋതുമതിപോലുമാകാത്ത കുട്ടികൾ പ്രായമായവർ കല്ല്യാണം കഴിച്ചു. എല്ലാ സമൂഹങ്ങളിലും ഇത്തരം ദുരാചാരങ്ങൾ ഉണ്ടായിരുന്നു. ഇതിനെല്ലാം എതിരായി പുരോഗമനപരമായ ആശയങ്ങളും നിലവിൽ വന്നു. അത്തരം ആശയങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം ഈ സർക്കാരും തുടരും.'

‘കുറച്ചുപേര്‍ ഒരിടത്ത് കൂടി എന്തെങ്കിലും കാണിച്ചാല്‍ നമുക്കൊന്നും സംഭവിക്കില്ല. ശബരിമലയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിങ്ങളുടെ പീപ്പിരി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്. മാധ്യമപ്രവര്‍ത്തകര്‍ ഇത്രമാത്രം ക്രൂരമായി, കൂട്ടമായി ആക്രമിക്കപ്പെട്ട സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അത്ര ഭീകരമായ ആക്രമണമാണ് ശബരിമലയില്‍ നടന്നത്. ആർ എസ് എസ് പ്രത്യേക പരിശീലനം നല്‍കിയ ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെതിരെയാണ് ഇവരുടെ സമരം. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. ആർഎസ്എസിന്‍റെ ഈ നിലപാടുകളോട് സഹകരിക്കുന്ന ആത്മഹത്യാപരമായ നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്ന് പിണറായി കുറ്റപ്പെടുത്തി.

കലാപം സൃഷ്‌ടിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഈ പ്രതിഷേധക്കാർക്ക് ഉള്ളത്. ഒരു സമരനേതാവ് പരസ്യമായി പറഞ്ഞല്ലോ, ചോര വീഴ്ത്താനുള്ള സംഘങ്ങളെ തയ്യാറാക്കിയിരുന്നുവെന്ന്. ഇത് ശബരിമലയെ സംരക്ഷിക്കാനുള്ള നീക്കമാണോ? തകര്‍ക്കാനുള്ള നീക്കമാണ്. ആ നീക്കത്തിനൊപ്പം വിശ്വാസികള്‍ക്ക് നില്‍ക്കാനാകുമോ? സര്‍ക്കാര്‍ എന്തു ചെയ്യണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്? എന്തിനാണ്, ആരോടാണിവരുടെ സമരം. ഈ സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ നിലപാടിലൂടെ മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പോലും വിഷയത്തില്‍ ഇടപെടാത്തതെ'ന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :