'പിണറായി വിജയനെ വെടിവെച്ച് കൊല്ലണം, അപ്പന്റെ തോക്ക് ഇവിടെയുണ്ട്'; വിവാദ പ്രസ്താവനയുമായി പി.സി.ജോര്‍ജ്ജിന്റെ ഭാര്യ

രേണുക വേണു| Last Modified ശനി, 2 ജൂലൈ 2022 (16:54 IST)

വിവാദ പ്രസ്താവനയുമായി പി.സി.ജോര്‍ജ്ജിന്റെ ഭാര്യ ഉഷ. മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളുടെ കുടുംബത്തെ വേട്ടയാടുകയാണെന്ന് ഉഷ ആരോപിച്ചു. പിണറായിയെ വെടിവെച്ച് കൊല്ലണമെന്നാണ് ആഗ്രഹം. തന്റെ അപ്പന്റെ തോക്ക് വീട്ടില്‍ ഇരിക്കുന്നുണ്ടെന്നും കുടുംബക്കാരായി ഇതൊക്കെ ആലോചിച്ചെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

' എനിക്ക് അയാളെ (പിണറായി) വെടിവെച്ച് കൊല്ലണമെന്നാ. ചാനലില്‍ വിട്ടോ കുഴപ്പമില്ല. ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. ഞങ്ങളിതിനെ ശക്തമായി നേരിടും. രണ്ട് മാസമായിട്ട് ഞങ്ങളെ എവിടെയും വിടാന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പുറകില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം എന്റെയും കുടുംബത്തിന്റെയും ശാപമാണ്,' ഉഷ പറഞ്ഞു.

നേരത്തെ പീഡന പരാതിയില്‍ പി.സി.ജോര്‍ജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 10-ാം തിയതി തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. മ്യൂസിയം പൊലീസ് ജോര്‍ജ്ജിനെതിരെ കേസെടുത്തിട്ടുണ്ട്.

സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :