യുവതിയെ കൊലചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (17:25 IST)
കിളിമാനൂർ: ഒരുമിച്ചു കഴിഞ്ഞിരുന്ന യുവതിയെ കൊലചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. പുലിപ്പാറ ശാസ്‌താംപൊയ്ക സിമി ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകൾ അമ്മു എന്ന സുമി (18), സുഹൃത്തായ വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തൻവീട്ടിൽ സന്തോഷ് - ബേബി ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടൻ (21) എന്നിവരാണ് മരിച്ചത്.

യുവാവിനെ റബ്ബർ തോട്ടത്തിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിലും യുവതിയെ വൃക്ഷച്ചുവട്ടിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചതാകാം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

പരസ്പരം ഇഷ്ടത്തിലായിരുന്ന സുനിയുടെ വീട്ടിലായിരുന്നു ഉണ്ണിക്കുട്ടൻ കഴിഞ്ഞ നാല് വര്ഷങ്ങളായി താമസിച്ചിരുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആകുമ്പോൾ വിവാഹം നടത്താം എന്ന തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പം ഉണ്ടെന്നു ഉണ്ണിക്കുട്ടന്റെ സംശയത്തെ തുടർന്ന് സുമിയുടെ ബന്ധുക്കൾ യുവാവിനെ താക്കീത് ചെയ്തിരുന്നു.

രണ്ടു ദിവസം മുമ്പ് എട്ടോളം ഗുളിക കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു സുമി ആശുപത്രിയിലായിരുന്നു. അതെ ദിവസം തന്നെ യുവാവ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഒത്തുതീർപ്പിനെന്നു പറഞ്ഞു അടുത്ത വീടുകളിലേക്ക് പോയ ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :