മാന്നാർ തട്ടിക്കൊണ്ടുപോകലിൽ ദുരൂഹത; വഴിയിൽ ഉപേക്ഷിയ്ക്കും മുൻപ് പുതിയ ചുരിദാറും 1000 രൂപയും നൽകി
ആലപ്പുഴ: മാന്നാറിൽനിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിമുടി ദുരൂഹത. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം വടക്കാഞ്ചേരിയിൽ ഉപേക്ഷിയ്ക്കുന്നതിന് മുൻപ് പുതിയ ചുരുദാറും 1000 രൂപയും നൽകി എന്ന് ഇരയാക്കപ്പെട്ട ബിന്ദു പറയുന്നു. സംഘത്തിൽ ഉണ്ടായിരുന്ന ചിലർക്ക് മനസ്സലിവ് തോന്നി തന്നെ ഇറക്കിവിടാൻ തീരമാനിയ്ക്കുകയായിരുന്നു എന്നും ബിന്ദു പറയുന്നു. സ്വർണം കൊണ്ടുവന്നു എന്നും മാലിയിൽ ഉപേക്ഷിച്ചു എന്നും യുവതി വെളിപ്പെടുത്തിയതായാണ് വിവരം. സ്വർണക്കടത്തുകാരുമായി ബന്ധമില്ലെന്നും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തന്നുവിട്ടത് സ്വർണമാണ് എന്ന് മനസിലായത് എന്നുമാണ് ബിന്ദു പറയുന്നത്. എന്നാൽ ഇത് തന്നുവിട്ട ഹനീഫ എന്ന ആളെ പരിചയമുണ്ടെന്ന് യുവതി സമ്മതിയ്ക്കുന്നുണ്ട്. ഭർത്താവ് ദുബായിൽ സ്വകാര്യ ടാക്സി ഓടിച്ചിരുന്നപ്പോൾ മുതലുള്ള പരിചയമുണ്ട്. ഇതിന് മുൻപും ചില ബോക്സുകൾ തന്നുവിട്ടിട്ടുണ്ടെന്നും അത് കോസ്‌മെറ്റിക് സാധനങ്ങളാണ് എന്നാണ് പറഞ്ഞിരുന്നത് എന്നും ബിന്ദു വെളിപ്പെടുത്തി.