പത്മകുമാറിനെ ചോദ്യം ചെയ്തത് പുലര്‍ച്ചെ മൂന്ന് വരെ, മകളുടെ നഴ്‌സിങ് പ്രവേശനത്തിനായി റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു; തട്ടികൊണ്ടുപോകല്‍ കേസില്‍ വ്യക്തത

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പണം കണ്ടെത്താനാണെന്ന് പത്മകുമാര്‍ സമ്മതിച്ചു

രേണുക വേണു| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (09:19 IST)

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ചിത്രം തെളിയുന്നു. മുഖ്യപ്രതി പത്മകുമാറിനെ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് വരെ പൊലീസ് ചോദ്യം ചെയ്തു. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാംപിലായിരുന്നു ചോദ്യം ചെയ്യല്‍. ആറ് വയസുകാരിയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പണം കണ്ടെത്താനാണെന്ന് പത്മകുമാര്‍ സമ്മതിച്ചു. പത്മകുമാറിന്റെ മകളുടെ നഴ്‌സിങ് പ്രവേശനത്തിനായി കുഞ്ഞിന്റെ പിതാവ് റെജിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹിയാണ് റെജി. നഴ്‌സിങ് പ്രവേശനത്തിനായി പണം നല്‍കിയിട്ടും മകള്‍ക്ക് അഡ്മിഷന്‍ ശരിയായില്ല. മാത്രമല്ല റെജി പത്മകുമാറിന് പണം തിരിച്ചുനല്‍കിയതുമില്ല. ഒരു വര്‍ഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു.

കുട്ടിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യം പത്മകുമാറിനു ഉണ്ടായിരുന്നില്ല. കുട്ടിയുടെ പേരു പറഞ്ഞ് തനിക്ക് നഷ്ടമായ പണം തിരിച്ചുവാങ്ങുകയായിരുന്നു പ്രധാന ലക്ഷ്യം. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ട് മണിയോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ നിന്നാണ് ചാത്തന്നൂര്‍ മാമ്പാള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :