രേണുക വേണു|
Last Modified ശനി, 14 മാര്‍ച്ച് 2026 (17:55 IST)
കണ്ണൂരിൽ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ
കെ.സുധാകരൻ കടുത്ത നിലപാടിലേക്ക്. ഹൈക്കമാൻഡിന്റെ അനുനയ നീക്കത്തിനും സുധാകരൻ വഴങ്ങില്ലെന്നാണ് റിപ്പോർട്ട്. ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. തിങ്കളാഴ്ചയാണ് സുധാകരുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്.
കണ്ണൂർ സീറ്റ് നൽകാമെന്ന് തനിക്കു നേരത്തെ ഉറപ്പ് തന്നിട്ടുള്ളതാണ്. അതിൽനിന്ന് പിന്നോട്ടില്ല. സീറ്റ് കിട്ടിയില്ലെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിയുമായി സഹകരിക്കാനും സുധാകരൻ തയ്യാറാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതിന്റെ പേരിലാണ് ഇപ്പോൾ സുധാകരൻ വാശി വിടാതെ നിൽക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി മനസിലാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സുധാകരനോടു ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കും. സുധാകരനു സീറ്റ് കൊടുത്താൽ മറ്റു ചില എംപിമാരും സീറ്റ് വേണമെന്ന് ആവശ്യപ്പെടും. എംപിമാർ ഒന്നടങ്കം നിയമസഭയിലേക്കു മത്സരിച്ചാൽ അത് വോട്ടർമാർക്കിടയിൽ പ്രതികൂല വികാരം ഉണ്ടാക്കും. ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് സുധാകരനെ അനുനയിപ്പിക്കാനാകും ഹൈക്കമാൻഡ് ശ്രമിക്കുക.