പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്, സാഹിത്യകാരന്മാർക്കെതിരെയുള്ള ആരോപണങ്ങൾ പുതിയതല്ലെന്ന് ഇന്ദുമേനോൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ജൂണ്‍ 2022 (14:46 IST)
മലയാള സാഹിത്യലോകത്തെ ലൈംഗികാത്രിക്രമങ്ങളെക്കുറിച്ച് ആഞ്ഞടിച്ച് എഴുത്തുകാരി ഇന്ദുമേനോൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മലയാള സാഹിത്യലോകത്തെ പല പ്രമുഖരായ എഴുത്തുകാരും സ്ത്രീകളെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അത് സ്ത്രീകളുടെ തെറ്റാണെന്ന് വരുത്തിതീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇന്ദുമേനോൻ്റെ കുറിപ്പിൽ പറയുന്നു

മലയാള സാഹിത്യ-സാംസ്കാരികലോകത്ത് കഴിഞ്ഞ കുറച്ചു നാളായി സ്ത്രീകളുടെ തുറന്നു പറച്ചിലുകൾ നടന്നുകൊണ്ടിരിയ്ക്കയാണ്. ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്.
മിഠായി കൊച്ചുകുട്ടികൾക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികൾ!!

“അവൾ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറിൽ കയറിയി അയാൾക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അൽപ്പം കൂടി കടന്നു കഴിഞ്ഞാൽ അവളാ ഉടുപ്പിട്ടിട്ടല്ലെ? അവൾ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാൾക്കൊപ്പം നടന്നാൽ അവൾക്ക് പുതിയ റോൾ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാൻ അവസരം കിട്ടിയത്? എങ്ങനാ അവളുടെ കഥ വന്നത്? എഡിറ്ററുമായുള്ള ബന്ധമാർക്കാണറിയാത്തത്?”

നാട്ടുപാട്ടുകാരന്മാരും കൃഷ്ണപക്ഷലിംഗംതൂക്കികളും സദാ സ്ത്രീകൾക്കെതിരെ ആർപ്പിട്ടുകൊണ്ടിരിയ്ക്കുന്നു.


സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീർക്കാനുള്ള കഠിനശ്രമം. അവൾ പോക്കുകേസ്സാണെന്ന ഒരു സർട്ടിഫിക്കറ്റിൽ, ഒരപവാദ പ്രചരണത്തിൽ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാർഷ്ട്യം. ആണഹന്ത. സിനിമയിലാണ് ലൈംഗിക മൂലധനം ലിബെറേറ്റ് ചെയ്ത് മനുഷ്യർ അവസരം വാങ്ങിയത്, കാസ്റ്റിങ്ങ് കൗച്ച് എന്നൊക്കെ ഏറെക്കേട്ടു. ഇന്നിപ്പോൾ സാഹിത്യനഭോമണ്ഡലത്തിലും കേൾക്കുന്നു. പുതിയതല്ല. മറച്ചു വെച്ചവ പൊന്തിപ്പൊന്തി വരികയാണ്.

1. മീങ്കറിയുണ്ടാക്കിത്തരാം വീട്ടിലേയ്ക്കു പോരൂ എന്ന് റോബിൻ ബ്ലൂവിൽ മുങ്ങിയ നീലക്കുറുക്കനെപ്പോലെ പറഞ്ഞ് വ്യാമോഹിപ്പിച്ച്, സുഹൃത്തായ യുവതിയെ വീട്ടിലെത്തിച്ച്, സ്രീമോയുടെ കഴുത്തു പിടിച്ച് ഞെരിച്ച് ലൈംഗികമായി ആക്രമിച്ചവവനെതിരെ നിയമപരമായ പരാതിയുണ്ട്.
2. പൈസതരാം എത്രയും തരാം ഒരുതവണ എനിയ്ക്കൊപ്പം വരൂ എന്ന് കെഞ്ചിയ പത്രമുതലാളിയുണ്ട്- ആ കഥ പറഞ്ഞത് മലയാളത്തിലെ പ്രണയ രാജകുമാരിയായ എഴുത്തുകാരിയാണ്.
3. കാറിലൊപ്പം ചെന്ന പെൺകുട്ടിയുടെ നെഞ്ചിൽ കയറിപ്പിടിച്ച ബത്തേരി റോഡിലെ നാട്ടുവഴികളുണ്ട്.
4. അവതാരിക തരാമെന്നു പറഞ്ഞ് വീട്ടില്വരാൻ പുതിയ എഴുത്തുകാരിയെ വിളിച്ച് കൃഷ്ണപക്ഷക്കാരനുണ്ട്

5. വരൂ ഹോട്ടെൽ മുറിയിലിരുന്നു കവിത വായിക്കാമെന്നു നിർബന്ധപൂർവ്വം വിദ്യാർത്ഥിനിയുടെ കൈപിടിച്ച് വലിച്ച കോളേജ് വാധ്യാരുണ്ട്
6. നിന്റെ കൂടെ അവൻ കിടക്കുമ്പോൾ അത് ഞാനാണെന്ന് നീ സങ്കൽപ്പിക്കുക,നിങ്ങളുടെ ചുംബനവേളകളിൽ എന്നെയാണ് നീ ചുംബിക്കുന്നതെന്ന് സങ്കൽപ്പിക്കുക, അവൻ ഞാൻ തന്നെയാണെന്നും എന്നു ജയദേവഗീതകം കോളേജിൽ പഠിയ്ക്കുന്ന കുട്ടിയോട് ഫോൺ ചെയ്തു പറയുന്ന സ്കൂൾ മാഷുമാരുണ്ട്.
7. രാത്രി പതിനൊന്നിനു ശേഷം മദ്യപിച്ചു നില തെറ്റിയ ശബ്ദത്തിൽ എടീ പോടീ എന്ന് വിളിച്ചു നിർത്താതെ കവിത പാടുകയും, പാടെടീ എന്ന്, യൂണിവേർസിറ്റിയിൽ പഠിയ്ക്കുന്ന പെൺകുട്ടിയോട് നിർബന്ധിക്കുകയും ചെയ്യുന്ന പ്രമുഖ മലയാളമരക്കവിയുമുണ്ട്.
8. കവിത കേൾക്കാൻ ബോട്ടിലേയ്ക്ക് വിളിച്ചു മഴയത്ത് കവയത്രിയെ ഉപദ്രവിച്ച കവിയുണ്ട്.

9. ഈ നക്സസ്സലൻ എന്നോട് കാല് പിടിച്ച് മാപ്പു പറഞ്ഞതുകൊണ്ടല്ല മറിച്ച് അയാളെന്നെ ഉപദ്രവിയ്ക്കാൻ നോക്കിയെന്ന് പറഞ്ഞാൽ എനിക്കുണ്ടാകുന്ന അപമാനമോർത്താണെന്ന് പറഞ്ഞ കഥയിലും കവിയുണ്ട്
10. പ്രസംഗിയ്ക്കുന്ന് എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്
11. എന്റെ കസിന്റെ മകനെ ഈ എഴുത്തുകാരൻ കുട്ടിയായിരുന്ന കാലത്ത് സെക്ഷ്വലി അബ്യൂസ്സ് ചെയ്തുവെന്നു ഒരു സ്ത്രീ പരസ്യമായി ഗ്രൂപ്പിൽ പരാമർശിച്ച നോവലിസ്റ്റുണ്ട്
12. കല്യാണ വീട്ടിൽ സ്വന്തം വിദ്യാർത്ഥിനിയെ ചന്തിയ്ക്കു പിടിച്ച അധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്.
13. നിലാവിൽ നടക്കാമെന്നു പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിയ്ക്കയും ലൈംഗിക ബന്ധത്തിനായി പ്രേരിപ്പിക്കുകയും ചെയ്ത സാമൂഹ്യപ്രവർത്തകനും കവിയുമായൊരാളുണ്ട്

6,7,13
എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ആ വ്യക്തികൾ തന്നെ എഴുതിയവയും
8 ഒരു സുഹൃത്ത് അവരുടെ സുഹൃത്തിനുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞവയുമ്മാണ്. ബാക്കിയുള്ളവ നേരിട്ടു കണ്ടതോ വ്യക്തികൾ തന്നെ എന്നോട് നേരിട്ടു പറഞ്ഞതോ ആണ്.
ഇവരെല്ലാം കൂടി സാഹിത്യലോകം- സാംസ്കാരിക ലോകം മുച്ചൂടും നശിപ്പിക്കുകയാണ്. മീ റ്റൂ പറഞ്ഞ പെൺകുട്ടികളെല്ലാം ചീത്തയോ പോക്കുകേസ്സുകളോ ആയി മാറ്റുന്നതിൽ ഇത്തരക്കാരും സംഘങ്ങളും
പലപ്പോഴും വിജയിക്കുന്നുണ്ട്. പരാതി കൊടുത്താൽ പോലീസ്സുകാർക്ക് ഇത്രേ ഉള്ളൂ ഒന്നു അമ്മിഞ്ഞയിൽ പിടിച്ചല്ലേ ഉള്ളൂ എന്നു നിസ്സാരവത്കരിയ്ക്കലാണ്. നിയമത്തിന്റെ ചുറ്റിയ്ക്കലും ക്രമവുമാകുമ്പോഴേയ്ക്കും ടോർച്ചർ താങ്ങാനാവാതെ മനുഷ്യർ വിട്ടുപോകുകയാണ്. എതിർശബ്ദമുയർത്തിയ സ്ത്രീയെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളാണ്.


ഇവരുടെയൊക്കെ എഴുത്തിലൂടെയും കവിതകളിലൂടെയും വഴുവഴുക്കുന്നതും അറപ്പിക്കുന്നതുമായ എന്തോ ഒഴുകുന്നുണ്ട്. ഇവരുടെ വാക്കുകളിൽ മലിനമാംസകാരിയായ കുരിശുകൾ ഒട്ടിനിൽക്കുന്നുണ്ട്. ആരും ഞങ്ങളെ ഒന്നും ചെയ്യില്ല. ഇതെല്ലാം ഞങ്ങൾക്ക് പൊൻ തൂവലാണ് എന്ന വിജയ്ബാബുധാർഷ്ട്യം സദാ കൊമ്പല്ലിളിയ്ക്കുന്നുണ്ട്. എത്ര ചർദ്ദിച്ചാലും പോകാത്ത ജുഗുപ്സ നിങ്ങളെപ്രതി മനസ്സിൽ കെട്ടി നിൽക്കുന്നു. എത്ര ഓക്കാനിച്ചാലും പോകാത്ത കൃഷ്ണപക്ഷവെളുകച്ചിരികളിൽ ചെന്നായ് വായെന്നോനം ഉമിനീരൊഴുകുന്നത് ഭയപ്പെടുത്തുന്നുണ്ട്.

പെൺകുട്ടികളും സ്ത്രീകളും എഴുതിക്കോട്ടെ. ആയിരക്കണക്കിനു പ്രശനങ്ങളിൽ നിന്നു കൊണ്ട്, പതിനായിരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അടുക്കള ചുമന്നും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ പട്ടിയെപ്പോലെ പേറിയും ഗതികെട്ടാണ് ഞങ്ങൾ എഴുതുന്നത്. കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങൾക്ക് തന്തത്താഴ് പണിയേണ്ടതില്ല. നിങ്ങളുടെയൊന്നും ഔദാര്യമോ ഓശാരമോ ഇല്ലാതെ തന്നെ വളരാനും എഴുതാനും ഞങ്ങൾക്ക് ആർജ്ജവമുണ്ട്.

സാംസ്കാരിക പ്രവർത്തകരോട്
ഒരു അഭ്യർത്ഥന ദയവു ചെയ്ത് ഇത്തരം ആളുകളിരിയ്ക്കുന്ന വേദിയിൽ നിന്നും എന്നെ ഒഴിവാക്കുക.
ഗവണ്മെന്റിനോട് യൂറോപ്യൻ രാജ്യങ്ങളിലെ പോലെ പോൺ ഹബ്ബുകളും പിഗാളുകളും
പണിയുകയും രത്യുപകരണങ്ങൾ നിയമവിധേയമാക്കുകയും ചെയ്യുക
കോഴിത്തന്തമാരെ ദയവ് ചെയ്ത് സ്ത്രീകളെ വളർത്താൻ വരല്ലെ. തളർത്താനും ഞങ്ങളെങ്ങനെയും ജീവിച്ചു പോയ്ക്കോട്ടെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :