ന്യൂനമര്‍ദം, ചുഴലിക്കാറ്റ്: കേരളത്തില്‍ പരക്കെ മഴ, തെക്കന്‍ ജില്ലകളില്‍ വെള്ളം കയറി

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 12 മെയ് 2021 (09:19 IST)

കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ പരക്കെ മഴ. തെക്കന്‍ ജില്ലകളിലാണ് മഴ കാര്യമായത്. പലയിടത്തും വെള്ളം കയറി. തെക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കനത്ത മഴയില്‍ തലസ്ഥാന നഗരം ഉള്‍പ്പെടെ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമ്പാനൂരിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും വെള്ളം കയറി. ഇന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നു കടലില്‍ പോകുന്നതിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ മാത്രം 94 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വേളി ടൂറിസ്റ്റ് വില്ലേജിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

വരുന്നു 'ടൗട്ടെ'; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്, അറിയേണ്ടതെല്ലാം

അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 14 നു രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടും. ഈ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദം ആകുകയും തുടര്‍ന്ന് ചുഴലിക്കാറ്റായി രൂപാന്തരപ്പെടുകയും ചെയ്‌തേക്കാം. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത പ്രവചിക്കുന്നത്.

'ടൗട്ടെ' (Taukte) എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. മ്യാന്‍മാര്‍ ആണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്. കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപദത്തില്‍ കേരളം ഇല്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഓറഞ്ച് അലര്‍ട്ട്

2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം
2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങില്‍ പ്രതീക്ഷിക്കേണ്ടത്.

യെല്ലോ അലര്‍ട്ട്

2021 മെയ് 11 : ഇടുക്കി,മലപ്പുറം
2021 മെയ് 12: ഇടുക്കി
2021 മെയ് 13 : തിരുവനന്തപുരം
2021 മെയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
2021 മെയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍

എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍
64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം


2021 മെയ് 13 മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ മെയ് 13 അതിരാവിലെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 12 അര്‍ദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട്
ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

പ്രത്യേക ജാഗ്രത നിര്‍ദേശം

11.05.2021 മുതല്‍
12.05.2021:
തെക്കുകിഴക്കന്‍
അറബിക്കടല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള

തെക്ക് കിഴക്കന്‍
അറബിക്കടല്‍. ഭൂമധ്യരേഖപ്രദേശത്തോട് ചേര്‍ന്നുള്ള ഇന്ത്യന്‍
മഹാസമുദ്രത്തിലും, കന്യാകുമാരി
തീരങ്ങള്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :