കഞ്ചാവ് കേസിൽ ഗ്രേഡ് എസ് .ഐ, മകൻ എന്നിവർ ഉൾപ്പെടെ നാല് പേർ കൂടി പിടിയിൽ

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 1 മെയ് 2023 (19:05 IST)
എറണാകുളം: ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ് .ഐ, മകൻ എന്നിവർ ഉൾപ്പെടെ നാല് പേർ കൂടി പിടിയിലായി. ഒഡീഷയിൽ നിന്ന് ട്രെയിനിൽ എത്തിച്ച 28 കിലോ കഞ്ചാവുമായി കഴിഞ്ഞ ഇരുപത്തിരണ്ടിനു റയിൽവേ സ്റ്റേഷനിൽ രണ്ടു അന്യ സംസ്ഥാനക്കാർ പിടിയിലായ കേസിന്റെ തുടർ അന്വേഷണത്തിലാണ് ഇപ്പോൾ നാല് പേർ കൂടി പിടിയിലായത്.

തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ സാജൻ (56), മകൻ നവീൻ (21), അറയ്ക്കപ്പടി സ്വദേശി ആൻസ് (22), പെരുമ്പാവൂർ സ്വദേശി തോമസ് (22) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. മുപ്പത് കൊല്ലത്തോളം സർവീസുള്ള സാജൻ ഈ മാസം മുപ്പതിന് വിരമിക്കേണ്ടയാളാണ്.

നവീന് വേണ്ടി ഒഡീഷ സ്വദേശികളും പെരുമ്പാവൂരിലെ പ്ലൈവുഡ് ജീവനക്കാരുമായി രണ്ടു പേരാണ് കഞ്ചാവുമായി എത്തിയതും എസ്.പി യുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായതും. നവീൻ ഇത് വാങ്ങാൻ സ്റ്റേഷനിൽ എത്തിയെങ്കിലും ഒഡീഷ സ്വദേശികൾ പിടിയിലായതോടെ ഇയാൾ മുങ്ങിയിരുന്നു. തുടർ അന്വേഷണത്തിലാണ് ഇപ്പോൾ നാല് പേരെ കൂടി പിടികൂടിയത്. നവീനെതിരെ പോലീസ്, എക്സൈസ് എന്നിവിടങ്ങളിലായി അഞ്ചു കേസുകളുണ്ട്. നവീൻ ഇതിനിടെ അബുദാബിയിലേക്ക് കടന്നെങ്കിലും കേരളത്തിലേക്ക് വരുത്തി പിടികൂടുകയായിരുന്നു.

കേസിൽ മകൻ പ്രതിയാണ് എന്നറിഞ്ഞിട്ടും ഇയാളെ സംരക്ഷിക്കുകയും വിദേശത്തേക്ക് കടക്കാൻ സഹായിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് സാജൻ അറസ്റ്റ് ചെയ്തത്. ചെന്നൈ - തിരുവനന്തപുരം മെയിലിലെ യാത്രക്കാരെ പരിശോധിച്ചാണ് കഞ്ചാവ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :