ഓണ്‍ലൈന്‍ ക്ലാസുകള്‍ 'ഫ്രീ ഫയര്‍' പോരാട്ട ഭൂമിയാകുമ്പോള്‍; കുട്ടികളുടെ മാനസികനില തെറ്റുന്നു, ആത്മഹത്യാ പ്രവണതയും

രേണുക വേണു| Last Modified വ്യാഴം, 8 ജൂലൈ 2021 (15:17 IST)

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാണ് പല കുട്ടികള്‍ക്കും മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയിരിക്കുന്നത്. പല മാതാപിതാക്കളും തങ്ങളുടെ ഫോണ്‍ തന്നെ ക്ലാസില്‍ പങ്കെടുക്കാന്‍ മക്കള്‍ക്ക് നല്‍കും. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയാകുമെന്ന് മാതാപിതാക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഭയപ്പെടുത്തുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന കേരളത്തില്‍ നിന്ന് നിരവധി കുട്ടികള്‍ ഫ്രീ ഫയര്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെ അതിവേഗം അടിമകളാക്കുന്ന ഗെയിം ആണെന്നതിനാല്‍ ഫ്രീ ഫയര്‍ ജീവന് വരെ ഭീഷണിയാണ്. ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പബ്ജിക്ക് സമാനമായ ഗെയിമാണ് ഫ്രീ ഫയര്‍. സര്‍വൈവല്‍ ഗെയിം ആണെന്നതിനാല്‍ കുട്ടികള്‍ അതിവേഗം ആകൃഷ്ടരാകും. ഒരു ദ്വീപിലേക്ക് പാരച്യൂട്ടില്‍ വന്നിറങ്ങിയ ശേഷമുള്ള പോരാട്ടമാണ് ഫ്രീ ഫയര്‍ ഗെയിമിന്റെ ഉള്ളടക്കം. ദ്വീപിലേക്ക് പാരച്യൂട്ടില്‍ ഇറങ്ങി കഴിഞ്ഞാല്‍ പിന്നീട് അതൊരു യുദ്ധഭൂമിയാകും. തങ്ങള്‍ക്ക് കിട്ടിയ ആയുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം പോരടിക്കാം. കൂടുതല്‍ പോയിന്റ് ആകുന്നതിനനുസരിച്ച് പുതിയ ആയുധങ്ങള്‍ സ്വന്തമാക്കാം. ഇങ്ങനെയൊക്കെയാണ് ഗെയിം പോകുന്നത്.

തുടക്കത്തില്‍ പ്രത്യേക ഉത്സാഹമൊക്കെ കുട്ടികളില്‍ തോന്നുമെങ്കിലും കാലക്രമേണ ഈ ഗെയിം അവരുടെ മാനസിക നിലയെ ബാധിക്കുമെന്നാണ് പഠനം. മറ്റ് കാര്യങ്ങളിലുള്ള താല്‍പര്യം കുറയുകയും ഗെയിമിന് അടിമകളാകുകയും ചെയ്യും. ഫ്രീഫയര്‍ കളിച്ച് കൂടുതല്‍ പോയിന്റ് നേടി ആ പ്രൊഫൈല്‍ തന്നെ വില്‍ക്കുന്ന സംഘങ്ങളും കേരളത്തിലുണ്ട്.

ലോക്ക്ഡൗണ്‍ കാലത്താണ് ഫ്രീഫയര്‍ ഗെയിമിന് ഇത്രത്തോളം പ്രചാരം കിട്ടിയത്. 2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഈ ഗെയിം കഴിഞ്ഞ വര്‍ഷത്തോടെയാണ് കേരളത്തില്‍ കൂടുതല്‍ ജനകീയമായത്. അതായത് പബ്ജി നിരോധിച്ച ശേഷം സമാന രീതിയിലുള്ള ഗെയിം ആയതിനാല്‍ കൂടുതല്‍ സ്വീകാര്യത കിട്ടുകയായിരുന്നു. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് എട്ട് കോടി ആക്ടീവ് യൂസേഴ്‌സ് ഫ്രീഫയര്‍ ഗെയിമിനുണ്ടെന്ന് പറയുന്നു. ഗെയിമിന് അടിമകളായ കുട്ടികളില്‍ പഠിക്കാനുള്ള താല്‍പര്യക്കുറവ്, ഭക്ഷണത്തോടുള്ള താല്‍പര്യക്കുറവ്, ശ്രദ്ധക്കുറവ്, അക്രമവാസന, ആത്മഹത്യാ പ്രവണത എന്നിവ കാണുന്നതായി മാനസിക വിദഗ്ധര്‍ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :