സംസ്ഥാനത്ത് ഈമാസം ഇതുവരെ ആശുപത്രികളില്‍ എത്തിയത് രണ്ടുലക്ഷത്തോളം പേര്‍; നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (20:04 IST)
സംസ്ഥാനത്ത് ഈമാസം ഇതുവരെ ആശുപത്രികളില്‍ എത്തിയത് രണ്ടുലക്ഷത്തോളം പേര്‍. ദിവസവും പതിനായിരത്തിലധികം പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ എത്തുന്നത്. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമൊപ്പം വയറിളക്കരോഗങ്ങളും ധാരാളമുണ്ട്. വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുണ്ട്. വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍. വയറിളക്ക രോഗമുണ്ടായാല്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

വയറിളക്കം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നില്‍ക്കുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :