പ്രീഡിഗ്രി പാസായില്ലെങ്കില്‍ എന്ത്, രണ്ട് വര്‍ഷമായി ഡോക്ടറാണ്!

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 25 ജൂണ്‍ 2021 (17:53 IST)
പുനലൂര്‍: പ്രീഡിഗ്രി പോലും പാസാകാത്ത ആള്‍ ഡോക്ടറായി രണ്ട് വര്‍ഷങ്ങളായി പ്രാക്ടീസ് നടത്തിയെങ്കിലും ഒരുവില്‍ പോലീസ് വലയിലായി. തമിഴ്നാട് കന്യാകുമാരി ചെറുവെള്ളൂര്‍ മാമ്പഴത്തോട്ടത്തില്‍ നെല്‍സണിന്റെ മകന്‍ എന്‍.ബിനുകുമാര്‍ എന്ന 42 കാരനാണ് ഒടുവില്‍ പൂച്ചാക്കല്‍ പോലീസിന്റെ പിടിയിലായത്.

2020 ഡിസംബര്‍ മുതല്‍ പൂച്ചാക്കലില്‍ ഡോക്ടറായി ജോലിചെയ്യുകയായിരുന്നു ഇയാള്‍ അതുകഴിഞ്ഞു പുനലൂരിലെ ഒരു ആശുപത്രിയില്‍ ജോലിക്കുകയറി. എങ്കിലും ജോലിക്കുകയറി രണ്ട് ദിവസത്തിനുള്ളില്‍ ഇയാള്‍ പൂച്ചാക്കല്‍ പോലീസിന്റെ വലയിലായി. ചിറയിന്‍കീഴ് സ്വദേശി ഡോക്ടര്‍ ബബിതയുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു ഇയാള്‍ ഡോക്ടറായി വിലസിയത്.

എന്നാല്‍ തന്റെ സര്‍ട്ടിഫിക്കറ്റു ദുരുപയോഗം ചെയ്യുന്നത് അറിഞ്ഞ ഡോ.ബബിത ഏപ്രിലില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. എന്നാല്‍ വിവരം അറിഞ്ഞ ബിനുകുമാര്‍ അവിടെ നിന്ന് മുങ്ങി. എങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൂച്ചാക്കല്‍ പോലീസ് നടത്തിയ അന്വേഷണം പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പുനലൂരില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ചിറയിന്‍കീഴിലുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോ.ബബിതയുടെ സര്‍ട്ടിഫിക്കറ്റ് എടുത്തുകൊണ്ടുപോയി തിരുത്തിയാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. പ്രീ ഡിഗ്രി പാസായിട്ടില്ലാത്ത ഇയാള്‍ തിരുവനന്തപുരത്തെ കാരക്കോണത്ത് ഒരു ലാബില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവിടെ വച്ച് പരിചയപ്പെട്ട മറ്റൊരു വ്യാജ ഡോക്ടറായ അലക്‌സിന്റെ സുഹൃത്ത് സജിത്തിന്റെ സഹായത്തോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നും ബിനുകുമാര്‍ പോലീസിനോട് സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :