ഫേസ്‌ബുക്കില്‍ ഇടാന്‍ ആത്മഹത്യ ചിത്രീകരിച്ച പ്രതിശ്രുത വരന്‍ തൂങ്ങി മരിച്ചു

കായംകുളം| Last Modified വ്യാഴം, 22 മെയ് 2014 (09:21 IST)
ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്യാന്‍ തൂങ്ങിമരണം മൊബൈല്‍ ഫോണില്‍ സ്വയം ചിത്രീകരിക്കാന്‍ ശ്രമിച്ച പ്രതിശ്രുത വരന്‍ കഴുത്തില്‍ കുരുക്കുവീണ് മരിച്ചു. കായംകുളം എരുവ വേണാട്ടേത്ത് തറയില്‍ പരേതനായ ശശിയുടെ മകന്‍ അഭിലാഷ് (32) ആണ് മരിച്ചത്.
മൂന്ന് മാസത്തിനുശേഷം വിവാഹം നടക്കേണ്ടതായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണിലെ കാമറ ഓണ്‍ ചെയ്തുവച്ച്
കിടപ്പുമുറിയില്‍ തൂങ്ങി മരണം ചിത്രീകരിക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
ഫാനില്‍ വെല്‍വറ്റ് തുണിയിലാണ് കുരുക്കിട്ടത്. മണിക്കൂറുകള്‍ക്കുശേഷമാണ്
തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടത്. അപ്പോഴും കാമറ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മരണരംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യത്യസ്തമായ മരണ രംഗങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അടുത്തിടെ ഫേസ് ബുക്കില്‍ കുറിച്ച ഇയാള്‍ അതിനുള്ള പരിശ്രമത്തിലായിരുന്നു.

ഇതിന് മുന്‍പും മരണരംഗങ്ങള്‍ ചിത്രീകരിച്ച് ഫേസ് ബുക്കിലിട്ടിട്ടുള്ള അഭിലാഷിനെ പലരും താക്കീത് ചെയ്തിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.
ശരീരത്തില്‍ കത്തി കുത്തുന്ന രീതിയിലും മറ്റും നേരത്തേ അഭിലാഷിന്റെ ഫേസ് ബുക്ക് അപ്‌ലോഡുകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട ബന്ധു
വീട്ടിലെത്തി ഉപദേശിച്ചിരുന്നു.

നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ്: ശാന്തമ്മ. സഹോദരങ്ങള്‍: അഞ്ജന, അനീഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :