രാജി ആവശ്യമില്ലെന്ന് പറഞ്ഞത് എഎ റഹീം മാത്രം, ന്യായീകരണത്തിൽ വെട്ടിലായി ഡി‌വൈഎഫ്എ

അഭിറാം മനോഹർ| Last Updated: വെള്ളി, 25 ജൂണ്‍ 2021 (15:29 IST)
വിവാദ പ്രസ്‌താവനയിൽ കുരുങ്ങി എംസി വനിത കമ്മീഷൻ അധ്യക്ഷൻ പദവിയിൽ നിന്നും രാജിവെച്ചതോടെ വെട്ടിലായി ഡി‌വൈഎഫ്ഐ. ഒരു സ്വകാര്യ ചാനൽ ‌തത്സ‌മയ പരിപാടിയിൽ കമ്മീഷൻ അധ്യക്ഷയുടെ മോശം പെരുമാറ്റത്തിനെതിരെ വലിയ വിവാദം ഉയര്‍ന്നപ്പോൾ എംസി ജോസഫൈൻ പരാമർശത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോട് കൂടി വിവാദങ്ങൾ അവസാനിച്ചുവെന്നുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്‍റെ നിലപാട്. ജോസഫൈൻ രാജിവെച്ചതോടെ ഈ നിലപാടാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ജോസഫൈനെ എതിര്‍ത്തോ ന്യായീകരിച്ചോ സിപിഎം രംഗത്തെത്തിയിരുന്നില്ല. വിവാദത്തിൽ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചേരുന്നത് വരെ മൗനം പാലിച്ചു. ഇടത് സഹാത്രികരും മുന്നണിയിലെ തന്നെ ഇടത് യുവജന സംഘടനകളും മുതിർന്ന നേതാക്കളും എല്ലാം തന്നെ ജോസഫൈൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് ഡി‌വൈഎഫ്ഐ വ്യത്യസ്‌ത നിലപാട് എടുത്തതെന്ന‌താണ് ശ്രദ്ധേയം.

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മുതിര്‍ന്ന നേതാവിന് പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയായിരുന്നു പിന്തുണ എങ്കിലും ഇപ്പോൾ വെട്ടിലായിരിക്കുകയാണ് ഡി‌വൈഎഫ്ഐ.

ന്യായീകരണ ക്യാപ്‌സൂള്‍ ഇറക്കി ജോസഫൈനെ രക്ഷിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചെങ്കിലും അത് കേരളത്തില്‍ വിലപ്പോവില്ലെന്നു വന്നപ്പോഴാണ് ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കുക എന്ന തീരുമാനം സി.പി.എമ്മിന് എടുക്കേണ്ടി വന്നതെന്ന് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. വൈകിയാണെങ്കിലും തീരുമാനത്തിൽ സന്തോഷമുണ്ടെന്നും സതീശൻ കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :