19 വാഹനങ്ങൾ അടിച്ചുതകർത്തയാൾ പിടിയിൽ: പ്രതി എബ്രഹാം ലഹരിക്കടിമയെന്ന് സംശയം

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (14:09 IST)
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി എബ്രഹാം (18) ആണ് പിടിയിലായത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് സംശയം. മോഷ്‌ടിച്ച വസ്‌തുക്കൾ നശിപ്പിച്ചതായാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകളാണ് ഇയാള്‍ അടിച്ച് തകര്‍ത്തത്. ഇന്ന് രാവിലെ കാറുകൾ പാർക്ക് ചെയ്‌തവർ എത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഒരാള്‍ മാത്രമാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.വിൻഡോ ഗ്ലാസുകൾ തകർത്ത് കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാർ മഴയായതിനെ തുടർന്ന് അ‌ല്പനേരം പരിസരത്ത് നിന്ന് മാറിനിന്നിരുന്നു. ഈ സമയത്താണ് അക്രമണമുണ്ടായത്. 18കാരനായ എബ്രഹാം കഴിഞ്ഞ ദിവസം വീട്ടുകാരോട് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാ കുറ്റകൃത്യം ചെയ്‌തതെന്ന് പോലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് വീട്ടിലെത്തിയാണ് പിടികൂടിയത്.പോലീസെത്തുമ്പോൾ എമ്പ്രഹാം വീട്ടിൽ തന്നെയുണ്ടായിരുന്നു. വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയതിലെ മാനസിക പ്രശ്‌നം കാരണമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് എബ്രഹാം പോലീസിനോട് പറഞ്ഞു.കാറുടമകള്‍ പരാതിയുമായി രംഗത്തുണ്ട്. കാറുകള്‍ നശിപ്പിച്ചതിലെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം റെയില്‍വേയും പാര്‍ക്കിങ് കരാറെടുത്തവരും തമ്മിലുള്ള ധാരണയനുസരിച്ച് കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :