ടിക്കറ്റ് മാറ്റിയെടുത്തത് അമ്മയുടേയും അച്ഛന്റേയും നിർബന്ധപ്രകാരം; ആ യാത്ര ഗോപികയുടെ അവസാന യാത്രയായി

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (10:28 IST)
കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ഉണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ട 19 പേരിൽ ഒരാളാണ് തൃപ്പൂണിത്തുറ സ്വദേശി ഗോപിക. ബാംഗളൂരിലെ ആൾഗോ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനിച്ചത്. ഇതിനായി ടിക്കറ്റും ബുക്ക് ചെയ്തു. എന്നാൽ, വീട്ടുകാരുടെ നിർബന്ധപ്രകാരം ആ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ബുധനാഴ്ചയ്ക്കുള്ള ബസിനു ബുക്ക് ചെയ്ത് യാത്ര തിരിച്ചു. ഗോപികയുടെ ആ യാത്ര പക്ഷേ മരണത്തിലേക്കായിരുന്നു.

ഗോപിക ജോലി ചെയ്യുന്ന കമ്പനിയിൽ ശനിയും ഞായറും അവധിയാണ്. 2 മാസത്തിലൊരിക്കൽ ഗോപിക വീട്ടിലേക്ക് പോകാറുണ്ട്. പതിവുപോലെ വെള്ളിയാഴ്ച വൈകിട്ടത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ, വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച് കമ്പനി ലീവ് അനുവദിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ബുധനാഴ്ച കയറാനും ശിവരാത്രി ആഘോഷിക്കാമെന്നും അച്ഛനും അമ്മയും പറഞ്ഞു.

ഇതോടെ വ്യാഴാഴ്ച ഒരു ദിവസം ലീവ് എഴുതി നൽകി ഗോപിക ബുധനാഴ്ചയുള്ള ബസിനു ടിക്കറ്റ് ബുക്ക് ചെയ്തു. വെള്ളിയാഴ്ച ബുക്ക് ചെയ്ത ടിക്കെറ്റ് ഗോപിക കാൻസൽ ചെയ്തത് ശേഷം ആണ് ബുധനാഴ്ചത്തെ ടിക്കറ്റ് എടുത്തത്. പക്ഷേ, ഗോപികയുടെ ആ യാത്ര അവിനാശി വരെ മാത്രമേ നീണ്ടുള്ളു. കഴിഞ്ഞ ഒന്നര വർഷമായി ഗോപിക ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശാന്തിനഗറിൽ ഇഎസ്ഐ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഗോകുൽനാഥിന്റെയും വരദയുടെയും ഏകമകളായിരുന്നു ഗോപിക (24)യാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :