അന്‍സിയും അന്‍ജനയും പാര്‍ട്ടിയില്‍ പങ്കെടുത്തത് ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലില്‍, സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു; പാസ് വേര്‍ഡ് അറിയില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍

രേണുക വേണു| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (15:25 IST)

മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറും അന്‍ജന ഷാജനും ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് വാഹനാപകടത്തില്‍ മരിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഈ ഹോട്ടലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. അതേസമയം, ഹോട്ടലില്‍നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌ക്കിന്റെ പാസ് വേഡ് അറിയില്ലെന്നാണ് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. അതിനാല്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്താല്‍ ഇത് പരിശോധിക്കുമെന്ന് മെട്രോ സ്റ്റേഷന്‍ എസ്.എച്ച്.ഒ. അനന്തലാല്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് ഈ ഹോട്ടല്‍ സ്ഥിതിചെയുന്നത്. ഒക്ടോബര്‍ 31-ന് രാത്രി ഇവിടെ നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അന്‍ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖ് കഴിഞ്ഞദിവസവും മരിച്ചു. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :