Krunal Pandya: ഈ ആരാധകർക്ക് വേണ്ടി നമ്മൾ കപ്പെടുക്കണം, അന്ന് ക്രുണാൽ പറഞ്ഞത് വെറുതെയല്ല, ഫൈനലിലെ ക്രൂഷ്യൽ പാണ്ഡ്യ
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഐപിഎല്‍ കിരീടത്തില്‍ ഇത്തവണ മുത്തമിട്ടത്.
Krunal pandya
ലീഗ് മത്സരത്തില്‍ ചിന്നസ്വാമിയില്‍ നേടിയ വിജയത്തിന് പിന്നാലെയുള്ള ആള്‍ക്കൂട്ടം കണ്ടാണ് നമ്മള്‍ ഇവര്‍ക്ക് വേണ്ടി കപ്പെടുക്കണമെന്ന് ആര്‍സിബി ബസില്‍ ഇരിക്കെ ക്രുണാല്‍ പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഒടുവില്‍ ഫൈനല്‍ മത്സരത്തില്‍ താന്‍ പറഞ്ഞത് വെറുതെയല്ലെന്ന് ക്രുണാല്‍ തെളിയിക്കുകയും ചെയ്തു.
മത്സരത്തില്‍ പവര്‍ പ്ലേയ്ക്ക് പിന്നാലെ ഏഴാം ഓവറിലാണ് ക്രുണാല്‍ പന്തെറിയാനെത്തിയത്. ആദ്യ ഓവറില്‍ വെറും 3 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ അപകടകാരിയായ പ്രഭ് സിമ്രാനെ ക്രുണാല്‍ മടക്കി അയച്ചു. 22 പന്തുകള്‍ നേരിട്ട് 26 റണ്‍സാണ് പ്രഭ് സിമ്രാന്‍ നേടിയത്. മത്സരത്തിലെ പത്താം ഓവറില്‍ ക്രുണാല്‍ വീണ്ടുമെത്തിയെങ്കിലും ഒരു സിക്‌സര്‍ നേടിയാണ് ജോഷ് ഇംഗ്ലീഷ് പ്രതികരിച്ചത്. എന്നാല്‍ ആ ഓവറിലെ പിന്നീടുള്ള അഞ്ച് പന്തുകളില്‍ ഒരു റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ജോഷ് ഇംഗ്ലീഷിന്റെ നിര്‍ണായക വിക്കറ്റ് താരം സ്വന്തമാക്കുകയും ചെയ്തു. 23 പന്തില്‍ 39 റണ്‍സാണ് ഇംഗ്ലീഷ് നേടിയിരുന്നത്. പതിമൂന്നാം ഓവറില്‍ വെറും 3 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
ഇതോടെ നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് ആര്‍സിബി സ്വന്തമാക്കിയത്. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചതിനൊപ്പം പ്രധാനപ്പെട്ട വിക്കറ്റുകളും സ്വന്തമാക്കാന്‍ താരത്തിനായി. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെ തുടക്കത്തിലെ തന്നെ മടക്കാന്‍ ആര്‍സിബിക്ക് സാധിച്ചതോടെ ആര്‍സിബിയുടെ വിജയം അനായാസമായി. അവസാന ഓവറുകളില്‍ ശശാങ്ക് സിംഗ് ആഞ്ഞടിച്ചെങ്കിലും ആര്‍സിബിയെ പരാജയപ്പെടുത്താന്‍ അത് മതിയാകുമായിരുന്നില്ല.