അഭിറാം മനോഹർ|
Last Modified ഞായര്‍, 29 മാര്‍ച്ച് 2026 (20:27 IST)
ഐപിഎല്‍ പത്തൊമ്പതാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ദയനീയമായി തോറ്റ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.ഉഡായിപ്പ് ബൗളിങ് നിരയാണ് ഹൈദരാബാദിനുള്ളതെന്നും ഇങ്ങനൊരു ബൗളിങ് നിരയെ വെച്ച് ഹൈദരാബാദ് എങ്ങുമെത്താന്‍ പോകുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ശ്രീകാന്ത് ഹൈദരാബാദ് മാനേജ്മെന്റിനെതിരെ രംഗത്തെത്തിയത്. ആര്‍സിബിക്കെതിരെ 201 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയിട്ടും വെറും 15.4 ഓവറില്‍ ആര്‍സിബി വിജയലക്ഷ്യം മറികടന്നിരുന്നു.
'ഹര്‍ഷല്‍ പട്ടേലിനെയും ജയദേവ് ഉനദ്ഘട്ടിനെയും പോലുള്ള ബൗളര്‍മാരെ വിശ്വസിച്ച് പ്രധാന ബൗളര്‍മാരാക്കി ഇറങ്ങിയാല്‍ ദൈവത്തിന് മാത്രമേ ഈ ടീമിനെ സഹായിക്കാന്‍ കഴിയൂ. ഈ ബൗളിംഗ് വെച്ച് ഇവര്‍ എത്രകാലം പിടിച്ചുനില്‍ക്കും? ടീമിന് നിലവാരമുള്ള ബൗളര്‍മാരെയാണ് ആവശ്യം. ബാറ്റിംഗില്‍ 300 അടിക്കുമെന്ന് വീമ്പു പറഞ്ഞിട്ട് കാര്യമില്ല, ഈ ബൗളിംഗ് വെച്ച് ജയിക്കണമെങ്കില്‍ അവര്‍ 400 റണ്‍സെങ്കിലും എടുക്കേണ്ടി വരും,' ശ്രീകാന്ത് പരിഹസിച്ചു.
നിതീഷ് കുമാര്‍ റെഡ്ഡിയെ കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യിച്ച ടീം തന്ത്രത്തെയും അദ്ദേഹം ചോദ്യം ചെയ്തു. നായകന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തിയാല്‍ പോലും ഹൈദരാബാദിന്റെ ബൗളിംഗ് നിര അതീവ ദുര്‍ബലമാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. അതേസമയം ആര്‍സിബിക്കായി 26 പന്തില്‍ 61 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനത്തെ ശ്രീകാന്ത് പ്രശംസിച്ചു. അസാമാന്യമായ ഇന്നിങ്ങ്‌സായിരുന്നു പടിക്കലിന്റേതെന്നും അനായാസമായാണ് താരം ഹൈദരാബാദ് ബൗളര്‍മാരെ നേരിട്ടതെന്നും ശ്രീകാന്ത് പറഞ്ഞു.