അഭിറാം മനോഹർ|
Last Modified ഞായര്‍, 5 ഏപ്രില്‍ 2026 (10:49 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ മിന്നുന്ന ഫോം തുടര്‍ന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവതാരം സമീര്‍ റിസ്വി. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത മത്സരത്തില്‍ 51 പന്തില്‍ 90 റണ്‍സ് നേടിയ സമീര്‍ റിസ്വിയുടെ പ്രകടനമാണ് നിര്‍ണായകമായത്. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തിലെ കെ എല്‍ രാഹുല്‍, നിതീഷ് റാണ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 7ന് 2 വിക്കറ്റെന്ന നിലയില്‍ പതറിയ ഡല്‍ഹിയെ പതും നിസങ്കയും(44) സമീര്‍ റിസ്വിയും ചേര്‍ന്നായിരുന്നു കരകയറ്റിയത്.
ഏപ്രില്‍ ഒന്നിന് നടന്ന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ 70 റണ്‍സുമായി റിസ്വി തിളങ്ങിയിരുന്നു. തുടര്‍ച്ചയായി താരം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെ റിസ്വിയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ആരാധകര്‍. 2024ല്‍ 8.4 കോടിക്ക് ചെന്നൈ ടീമിലെത്തിച്ച റിസ്വി 5 ഇന്നിങ്ങ്‌സുകള്‍ മാത്രമായിരുന്നു ചെന്നൈയ്ക്കായി കളിച്ചത്. കഴിഞ്ഞ സീസണില്‍ വെറും 95 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി റിസ്വിയെ സ്വന്തമാക്കിയത്.
ചെന്നൈ റിസ്വിയെ പോലൊരു പ്രതിഭയെ ഒഴിവാക്കിയെന്നും അര്‍ഹമായ അവസരങ്ങള്‍ നല്‍കിയില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.