WEBDUNIA|
Last Modified ബുധന്‍, 22 ഏപ്രില്‍ 2026 (10:05 IST)
Axar Patel: സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് തോൽക്കാൻ പ്രധാന കാരണം നായകൻ അക്‌സർ പട്ടേൽ. സൺറൈസേഴ്‌സിന്റെ ബാറ്റിങ്ങിനിടെ അക്‌സർ നടത്തിയ ബൗളിങ് ചെയ്ഞ്ചുകളാണ് പാളിയത്. ക്രിക്കറ്റ് നിരീക്ഷകർ മുതൽ ഡൽഹി ആരാധകർ വരെ അക്‌സറിനെ വിമർശിക്കുകയാണ്.
പാർട് ടൈം ബൗളർ മാത്രമായ നിതീഷ് റാണയെ നാല് ഓവർ എറിയിപ്പിച്ചത് എന്തിനാണെന്നാണ് അക്‌സർ പട്ടേലിനോടുള്ള ചോദ്യം. നാല് ഓവറിൽ 55 റൺസാണ് നിതീഷ് റാണ വിട്ടുകൊടുത്തത്. സൺറൈസേഴ്‌സ് ഹൈദരബാദ് ഓപ്പണർ അഭിഷേക് ശർമ തകർത്തടിക്കുന്ന സമയത്താണ് നിതീഷ് റാണയ്ക്കു അക്‌സർ പട്ടേൽ പന്ത് ഏൽപ്പിച്ചത്. ഇത് മണ്ടൻ തീരുമാനമായെന്നാണ് എല്ലാവരും പരിഹസിക്കുന്നത്.
' അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ലുങ്കി എങ്കിടി, മുകേഷ് കുമാർ, ടി നടരാജൻ തുടങ്ങിയവർ ഡൽഹിയുടെ ബൗളിങ് നിരയിൽ ഉണ്ട്. എന്നിട്ടും നാല് ഓവർ ക്വാട്ട ആദ്യം പൂർത്തിയാക്കിയത് പാർട് ടൈം ബൗളറായ നിതീഷ് റാണയാണ്. ആ തീരുമാനത്തിൽ തന്നെ ഡൽഹിക്കു കളി നഷ്ടമായി. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും വലിയ മണ്ടത്തരമാണിത്,' ഇന്ത്യയുടെ മുൻതാരം രവിചന്ദ്രൻ അശ്വിൻ വിമർശിച്ചു.
കുൽദീപ് യാദവിനും അക്‌സർ പട്ടേലിനും രണ്ട് ഓവറുകൾ വീതം ശേഷിക്കെയാണ് നിതീഷ് റാണയെ വെച്ചുള്ള പരീക്ഷണം. കുൽദീപ് യാദവ് രണ്ട് ഓവറിൽ 30 റൺസ് വഴങ്ങിയിരുന്നു. അക്‌സർ ആകട്ടെ രണ്ട് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ്. രണ്ട് പേർക്കും രണ്ട് വീതം ഓവർ ശേഷിച്ചിരുന്നു.