മംഗള്‍‌യാന്‍ വിക്ഷേപണത്തില്‍ ബ്രിട്ടന് അസ്വസ്ഥത; ചൊവ്വാ ദൗത്യത്തെയും ഇന്ത്യയെയും പരിഹസിച്ച് ബ്രിട്ടീഷ് പത്രം

ബ്രിട്ടന്| WEBDUNIA|
PRO
PRO
ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗള്‍‌യാന്‍ വിക്ഷേപണത്തില്‍ ബ്രിട്ടന് അസ്വസ്ഥത. ചൊവ്വാ ദൗത്യത്തെയും ഇന്ത്യയെയും പരിഹസിച്ച് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലില്‍ പരിഹാസവും അസൂയയും നിറച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷുകാരില്‍ വലിയൊരു വിഭാഗത്തിന് ഇപ്പോഴും ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കുന്നതാണ് ഡെയ്‌ലി മെയിലിന്റെ വാര്‍ത്ത.

2015 വരെ ബ്രിട്ടീഷ് സഹായം പറ്റുന്ന രാജ്യമാണ് ഇന്ത്യയെന്നും അതിനിടക്കാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യമെന്നുമാണ് പത്രത്തിന്റെ പരിഹാസം. 28 കോടി പൗണ്ട് പ്രതിവര്‍ഷം സഹായമായി നല്‍കുന്നതിനിടെയാണ് സാങ്കേതിക മികവ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഇന്ത്യ ഈ ബ്രിട്ടീഷ് സഹായം ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു എന്ന കാര്യം മനപൂര്‍വം മറന്നിരിക്കുന്നു.

മറ്റ് രാജ്യങ്ങള്‍ ആയിരം കോടിയിലേറെ ചെലവിട്ട് ചൊവ്വാ പര്യവേഷണം നടത്തുമ്പോള്‍ ഇന്ത്യ 450 കോടി രൂപ മുതല്‍ മുടക്കിയാണ് മംഗള്‍യാന്‍ നടത്തുന്നത്. ഇത് പാശ്ചാത്യ രാജ്യങ്ങളെ അത്ര രസിപ്പിച്ചിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ബ്രിട്ടീഷ് പത്രത്തിലെ വാര്‍ത്ത. ഇതുവരെ ലോകത്ത് നടത്തിയ പകുതിയിലേറെ ചൊവ്വാ ദൗത്യങ്ങളും പരാജയമാണെന്ന മുന്നറിയിപ്പും ഒരു രാജ്യവും ആദ്യ തവണ ചൊവ്വാ ദൗത്യം വിജയിപ്പിച്ചിട്ടില്ലെന്നും ഡെയ്‌ലി മെയില്‍ പറഞ്ഞുവെക്കുന്നു.

യൂറോപ്യന്‍ യൂണിയനും അമേരിക്കക്കും റഷ്യക്കും ശേഷം ചൊവ്വാ ദൗത്യം വിജയിച്ച രാജ്യമെന്ന സവിശേഷ നേട്ടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ലക്ഷ്യം സാക്ഷാത്കരിച്ചാല്‍ ജപ്പാനേയും ചൈനയേയും മറികടന്ന് ബഹിരാകാശ ശാസ്ത്രമേഖലയിലെ കരുത്ത് തെളിയിക്കാന്‍ നമുക്ക് കഴിയും. 2011 ജൂണില്‍ സാധ്യതാ പഠനം പൂര്‍ത്തിയാക്കി ചുരുങ്ങിയ സമയംകൊണ്ടാണ് ഐഎസ്ആര്‍ഒ മംഗള്‍യാന്‍ ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :