ജിഹാദി ജോണിന് കൊലപാതകം ഒരു ഹരമാണ്...

ലണ്ടന്‍| vishnu| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (16:03 IST)
ജിഹാദി ജോണ്‍ എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ഇന്ന് ലോകത്തില്‍ ആരും തന്നെ കാണില്ല. ബന്ധികളെ അതിക്രൂരമായി തലയറുത്ത് കൊല്ലുന്ന ഈ ഭീകരന്‍ അത്രമേല്‍ ആഗോള കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പറഞ്ഞാല്‍ പേടിക്കാത്തവര്‍ ജിഹാദി ജോണ്‍ എന്ന് കേട്ടാല്‍ പേടിക്കും. ഇയാളുടെ ശരിക്കുള്ള പേര് മുഹമ്മദ് എംവൈസി എന്നാണെങ്കിലും പേരിനൊപ്പമുള്ള മുഹമ്മദ് എന്ന നാമത്തിനോട് തെല്ലും കൂറ് പുലര്‍ത്താറുമില്ല.

ഇപ്പോഴിതാ ഈ ഭീകരന്റെ കൊലപാതക ആസ്വാദനത്തെക്കുറിച്ച് ഐ‌ എസ് തടവില്‍ കഴിഞ്ഞ ജാവിയര്‍ എസ്പിനോസ എന്ന സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. ജിഹാദി ജോണിന് കൊലപാതകം വെറും കുട്ടിക്കളിയായിരുന്നു. കൊല്ലപ്പെടുമ്പോഴുണ്ടാകുന്ന ഇരയുടെ പേടിയും ദൈന്യതയും ജോണിന് ഹരമായിരുന്നു എന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്.

വെറും നിലത്ത് ചെരുപ്പ് ഇടാതെ, തല മുണ്ഡനം ചെയ്ത്, കട്ടിയുള്ള താടി വെച്ച് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് തന്നെ ഇരുത്തിയത്. ജിഹാദി ജോണിനാണ് കൂടുതല്‍ നാടകീയത വേണ്ടിയിരുന്നത്. തന്റെ കഴുത്തില്‍ വാള്‍ വെച്ച് ഇയാള്‍ ആസ്വദിച്ചു. വാള്‍ മാറ്റി തോക്ക് തന്റെ നെറ്റിയില്‍ വെച്ച് മൂന്നുതവണ വെടിയുതിര്‍ത്തു. ഭയന്നു വിറച്ചാണ് ഇരുന്നത്. തങ്ങളുടെ ഭയപ്പാട് പോലും അവരെ തൃപ്തിപ്പെടുത്തിയില്ല, എസ്പിനോസ എഴുതി.

ഇങ്ങനെ പീഡിപ്പിക്കുന്നതില്‍ ജിഹാദി ജോണ്‍ ആനന്ദം കണ്ടെത്തിയിരുന്നു. എസ്പിനോസയെയും ഒരു ഫൊട്ടോഗ്രാഫറെയുമാണ് 2013 ഡിസംബറില്‍ തുര്‍ക്കി അതിര്‍ത്തിയിലേക്കു പോകവെ സിറിയയില്‍ നിന്നു ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സ്പാനിഷ് സര്‍ക്കാരുമായുള്ള ധാരണയെ തുടര്‍ന്നാണ് എസ്പിനോസയെ വിട്ടയച്ചത്. ബ്രിട്ടീഷുകാരായ മൂന്നുപേരാണ് തങ്ങള്‍ക്കു കാവല്‍ നിന്നതെന്ന് ദ് സണ്‍ഡേ ടൈംസ് എന്ന പത്രത്തിലെഴുതിയ ലേഖനത്തില്‍ എസ്പിനോസ വെളിപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :