ഇറാനെയൊതുക്കാൻ അമേരിക്ക, ഇക്കണോമിക് ഔട്ട്കാസ്റ്റിൽ പക്ഷേ പണികിട്ടിയത് ഇന്ത്യയ്ക്കും, 3 ഇന്ത്യൻ കമ്പനികൾ യുഎസ് ഉപരോധത്തിൽ
ഇറാന്റെ ജീവവായുവായ എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ് പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാന്‍ ലക്ഷ്യമിടുന്ന ഇക്കണോമിക് ഡി ഡേയ്ക്ക് തുടക്കമായതായി അറിയിച്ചത്.
ഇതോടെ ഇറാനുമായി ബന്ധപ്പെട്ട ഏകദേശം അറുപതോളം വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍ എന്നിവയ്ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ധനകാര്യ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കുമെന്നും യുഎസ് ഭീഷണിയുണ്ട്. അവയ്ക്ക് മുകളില്‍ ദ്വിതീയ ഉപരോധമേര്‍പ്പെടുത്താനാണ് യുഎസ് നീക്കം. ഇറാന്റെ ആണവ- മിസൈല്‍ സാങ്കേതികവിദ്യ സംഭരണം, എണ്ണവരുമാനം, സൈബര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സഹായങ്ങള്‍ നല്‍കുന്ന ശൃംഖലകള്‍ തകര്‍ക്കുകയാണ് പ്രധാനലക്ഷ്യമെന്ന് യുഎസ് പറയുന്നു.
ഇറാന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ചൈനീസ് കമ്പനികളെയാണ് പ്രധാനമായും യുഎസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ചൈനയുമായുള്ള സാമ്പത്തിക - വ്യാപരബന്ധത്തെ ബാധിക്കാതിരിക്കാന്‍ കടുത്ത നടപടികള്‍ക്ക് യുഎസ് തയ്യാറാവുകയുമില്ല. ഇറാനില്‍ നിന്നുള്ള എണ്ണ, പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ വ്യാപാരങ്ങളില്‍ പങ്കാളികളായെന്നാരോപിച്ച് ഇന്ത്യ ആസ്ഥാനമായ 4 കമ്പനികള്‍ക്ക് ഇക്കണോമിക് ഔട്ട്കാസ്റ്റിന്റെ ഭാഗമായി അമേരിക്ക ഉപരോധം എര്‍പ്പെടുത്തിയിട്ടുണ്ട്. 3 ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയും ഉപരോധമുണ്ട്.
പോര്‍ട്ട്ഈസ് പാര്‍ട്‌ണേഴ്‌സ്, സദാശിവ ഓവര്‍സീസ്, പിപി സോഫ്‌ട്ടെക്, പ്രകൃതീസ് ഇന്‍ഫ്ര ഇംപെക്‌സ് ഇന്ത്യ എന്നിവയാണ് ഉപരോധത്തിനിരയായ ഇന്ത്യന്‍ കമ്പനികള്‍. ഇവര്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇടപാടുകളില്‍ നേരിട്ട് പങ്കെടുത്തെന്നാണ് ആരോപണം. പോര്‍ട്ട്ഈസ് പാര്‍ട്‌ണേഴ്‌സ് കമ്പനി പങ്കാളികളായ ഇന്ദ്രിസ്മിയ അഷറഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര റങ്കി എന്നിവരെയും ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തി.