അഭിറാം മനോഹർ|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (15:28 IST)
യുഎസിലെ കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകനും ടേണിംഗ് പോയിന്റ് യുഎസ്എ സ്ഥാപകനുമായ
ചാര്‍ലി കിര്‍ക്ക് (31) വധിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയായ ടൈലര്‍ റോബിന്‍സണ്‍ (22)കുറ്റസമ്മത സൂചനകള്‍ നടത്തിയ ടെക്സ്റ്റ് സന്ദേശങ്ങള്‍ പുറത്ത്. യുറ്റാ വാലി സര്‍വകലാശായിലെ പ്രസംഗത്തിനിടെയാണ് അക്രമി ചാര്‍ലി കിര്‍ക്കിനെ വെടിവെച്ചത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായിയായിരുന്ന ചാര്‍ലി കിര്‍ക്കിന്റെ മരണം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളിലാണ് കിര്‍ക്കിനെ കഴിഞ്ഞ ഒരാഴ്ചയായി ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി റോബിന്‍സണ്‍ പങ്കാളിക്കയച്ച ടെക്സ്റ്റ് സന്ദേശങ്ങളുള്ളത്.
വധത്തിന് ശേഷം പ്രതി കൂട്ടുക്കാരന് അയച്ച സന്ദേശങ്ങളില്‍ താനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയത് കേസില്‍ നിര്‍ണായകമായി. അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്നും ബുള്ളറ്റ് ഹോളുകളുള്ള ടാര്‍ജെറ്റുകളും ഫയര്‍ ചെയ്ത വെടിയുണ്ട കേസിംഗുകളും പോലീസ് കണ്ടെടുത്തിരുന്നു.റോബിന്‍സണിന്റെ കുടുംബം തന്നെയാണ് പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. പ്രതിക്കെതിരെ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍, സാക്ഷിയെ സ്വാധീനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.പ്രതി ഡിസ്‌കോര്‍ഡ് ചാറ്റ് റൂമിലൂടെ 20ല്‍ അധികം ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ സെനറ്റ് ജുഡീഷ്യല്‍ കമ്മിറ്റിയില്‍ വെളിപ്പെടുത്തി.