റഷ്യന്‍ ആക്രമണത്തിന്റെ ചൂടറിഞ്ഞ് ഐ‌എസ്... ഖിലാഫത്ത് വിട്ട് ജീവനും കൊണ്ട് ഭീകരര്‍ പലായനം ചെയ്യുന്നു

ഡമാസ്‌കസ്| VISHNU N L| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (17:36 IST)
സിറിയയില്‍ ഐ‌എസ് വേട്ടയ്ക്ക് റഷ്യ ഇറങ്ങിയപ്പോള്‍ എല്ലാവരും പേടിച്ചത് അമേരിക്കയുമായുള്ള ഏറ്റുമുട്ടലില്‍ ഐ‌എസ് വിരുദ്ധ മുന്നേറ്റം പാളിപ്പോവുമോ എന്നായിരുന്നു. എന്നാല്‍ കരുത്തുകാട്ടി റഷ്യന്‍ പോവിമാനങ്ങളും മിസൈലുകളും സിറിയയിലെ ഐ‌എസ് താവളങ്ങള്‍ തകര്‍ത്തു തുടങ്ങിയപ്പോള്‍ വലിയൊരു ഭീകരവിപത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനെത്തിയ ദൈവദൂതനെ റഷ്യയില്‍ ലോകം ദര്‍ശിക്കുന്ന കാഴ്ചയാണിപ്പോള്‍ സിറിയയില്‍.

റഷ്യന്‍ ആക്രമണത്തിന്റെ ചൂടുകൂടിയപ്പോള്‍ ഖിലാഫത്ത് പ്രഖ്യാപിച്ച പല താവളങ്ങളില്‍ നിന്ന് ഐ‌എസ് ഭീകരര്‍ ജീവനും കൊണ്ട് പായുകയാണെന്നാണ് വാര്‍ത്തകള്‍. ഐ‌എസ് ഭീകരര്‍ ഓടിയ വഴിക്ക് പുല്ലുപോലും കിളിര്‍ത്തില്ല എന്നാണ് ശ്രുതി. തുടരെ തുടരെ ആക്രമണങ്ങള്‍ ഉണ്ടായതൊടെ ഇഡ്‌ലിബ്, ഹമ, ഡമാസ്‌കസ്, അലെപ്പോ തുടങ്ങിയ കേന്ദ്രങ്ങളിലെ ഐസിസ് താവളങ്ങൾ നശിച്ച് മണ്ണടിഞ്ഞുകഴിഞ്ഞു. താവളങ്ങള്‍ നഷ്ടപ്പെട്ട ഭീകരേ പുതിയ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ മാത്രം 33 ഐസിസ് കേന്ദ്രങ്ങളിലാണ് റഷ്യ ബോംബാക്രമണം നടത്തിയത്. ഒരു മിസൈൽ ലോഞ്ചറും നശിപ്പിച്ചു. റഷ്യൻ സു-34 യുദ്ധവിമാനം നടത്തിയ ബോംബാക്രമണത്തിൽ മിസൈലും അത് ഒളിപ്പിച്ചിരുന്ന കെട്ടിടവും പൂർണമായും തകർന്നു.സിറിയൻ നഗരമായ ഡമാസ്‌കസിന് സമീപത്താണ് മിസൈൽ സൂക്ഷിച്ചിരുന്നത്. റഷ്യയുടെയും പാശ്ചാത്യ ശക്തികളുടെയും യുദ്ധവിമാനങ്ങൾക്കെതിരെയും യാത്രാവിമാനങ്ങൾക്ക് നേരെയും തൊടുക്കാൻ പാകത്തിലായിരുന്നു മിസൈൽ.

സിറിയയിൽ ഐസിസിന്റെ തലസ്ഥാന നഗരമായ റഖയിലേക്ക് ഭീകരർ ഏറെക്കുറെ പിൻവലിഞ്ഞു കഴിഞ്ഞു. ഭീകര കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കുന്നതിനു പകരം അവരുടെ ശക്തികേന്ദ്രങ്ങളിലെ ആയുധ ശേഖരം നശിപ്പിക്കുകയാണ് റഷ്യ ചെയ്തത്. ഇതോടെ ആയുധമില്ലാതെ പോരാടണമെന്ന അവസ്ഥയിലേക്ക് ഐ‌എസ് എത്തിയിരിക്കുകയാണ്. തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് ഐസിസെന്ന് സൂചന. റഷ്യന്‍ സേന ബോംബാക്രമണം ശക്തമാക്കിയതിനു പിന്നാലെ ഐ‌എസ് ഭീകരരുടെ പിടിച്ചെടുത്ത സന്ദേശത്തില്‍ നിന്ന്
ആയിരക്കണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടെന്നും ആയുധ നാശം സംഭവിച്ചു എന്നും തെളിഞ്ഞിട്ടുണ്ട്.

ഇതൊടെ റഷ്യ വലിയ ആത്മവിശ്വാസത്തിലാണ്. ഇക്കണക്കിന് പോയാല്‍ മാസങ്ങള്‍ക്കുള്ളില്‍ സിറിയയില്‍ നിന്ന് ഭീകരരെ ഉന്മൂലനം ചെയ്യാനാകുമെന്നാണ് റഷ്യന്‍ സൈന്യം കണക്കാക്കുന്നത്. സിറിയയിലും ഇറാക്കിലും ഐസിസിനെ ഉന്മൂലനം ചെയ്യുകയാണ് റഷ്യയുടെ ഉദ്ദേശം. ഇതിലൂടെ ആഗോള സമാധാനമുണ്ടാക്കമെന്നാണ് റഷ്യയുടെ പക്ഷം. ഏതായാലും റഷ്യന്‍ മുന്നേറ്റം വെട്ടിലാക്കിയത് യു‌എസിനേയും നാറ്റോ സഖ്യത്തേയുമാണ്. പാശ്ചാത്യ ശക്തികളുടെ ആക്രമണത്തിനേക്കാള്‍ ശക്തമായ ആക്രമണമാണ് റഷ്യയുടേത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിരവദി സ്ഥലങ്ങള്‍ ഒറ്റയടിക്ക് തകര്‍ക്കുകയാണ് റഷ്യ ചെയ്യുന്നത്. ഐ‌എസ് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :