അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (16:18 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ന്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുള്ള നയതന്ത്രപരമായ നീക്കങ്ങളിലൂടെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.
റഷ്യന്‍ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഏറെ ആശങ്കയുണ്ട്. നിലവിലുള്ള നയതന്ത്രപരമായ നീക്കങ്ങള്‍ ശത്രുത അവസാനിപ്പിച്ച് സമാധാനം നേടാനുള്ള പ്രായോഗിക മാര്‍ഗമാണ് ഈ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുര്‍ബലപ്പെടുത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാനും എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രെയ്ന്‍ ആക്രമണം നടത്തിയെന്ന വിവരം റഷ്യന്‍ വിദേശകാര്യ മന്ത്രിയായ സെര്‍ജി ലവ്‌റോവാണ് പുറത്തുവിട്ടത്. ഡിസംബര്‍ 28,29 തീയതികളില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് യുക്രെയ്ന്‍ 91 ദീര്‍ഘദൂര ഡ്രോണുകള്‍ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ ആരോപണങ്ങളെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി തള്ളി കളഞ്ഞു. റഷ്യ കള്ളം പറയുകയാണെന്നും യുക്രെയ്‌നെതിരായ് ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.