‘മോഡി പാക് വിരുദ്ധനും ഇസ്ലാം വിരുദ്ധനും’

ന്യൂഡല്‍ഹി| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (08:52 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മോഡി പാക് വിരുദ്ധനും ഇസ്ലാം വിരുദ്ധനുമാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ്. പാകിസ്ഥാനെതിരെ കരുനീക്കങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ദാരുണമായ പ്രത്യാഘാതങ്ങള്‍
മോഡി
നേരിടേണ്ടി വരുമെന്ന് മുഷാറഫ് ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഡി പാക് വിരുദ്ധനും ഇസ്ലാം വിരുദ്ധനുമാണെന്ന് അയാളുടെ പ്രവര്‍ത്തികള്‍ വ്യക്തമാക്കുന്നു. അതില്‍ തര്‍ക്കമില്ല. തങ്ങള്‍ക്ക് പാകിസ്ഥാനെ എന്തും ചെയ്യാനാവുമെന്നാണ് ഇന്ത്യന്‍ ജനതയുടെയും മോഡിയുടെയും മനസിലിരിപ്പ്. പാകിസ്ഥാന്‍ ആണവ ശേഷിയുള്ള ശക്തമായ രാഷ്ട്രമാണ്. അതിനാല്‍ മോഡിയെ ഒരു വൈസ്രോയിയെ പോലെ കാണേണ്ട ആവശ്യം പാകിസ്ഥാനില്ലെന്നും മുഷാറഫ് താക്കീത് നല്‍കി.

ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന അവസരത്തിലാണ് മുഷാറഫിന്റെ പ്രസ്താവന. മുഷാറഫിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസും ബിജെപിയും ഒരേസ്വരത്തില്‍ പ്രതികരിച്ചു. മുഷാറഫ് ഇന്ത്യാ-പാക് സമാധാന ശ്രമങ്ങളുടെ ശത്രുവാണെന്നും കാര്‍ഗില്‍ യുദ്ധത്തിന് തിരികൊളുത്തിയ വ്യക്തിയാണെന്നും ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര പ്രതികരിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മുഷാറഫ് ആരാണെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മുഷാറഫ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി പറഞ്ഞു. മുഷാറഫ് രോഗിയാണെന്നും അയാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലന്നും കേന്ദ്രമന്ത്രിയും മുന്‍ കരസേന മേധാവിയുമായ വികെ സിംഗ് പരിഹസിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :