WEBDUNIA|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2026 (15:27 IST)
യുഎസുമായി ചർച്ച നടത്താൻ ഇറാൻ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. യുഎസ് നിരന്തരം പ്രകോപനം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ഹോർമുസ് കടലിടുക്കിനു സമീപം ഇറാന്റെ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ ഹോർമുസിൽ വീണ്ടും സ്ഥിതിഗതികൾ വഷളായി.
അനുഭവങ്ങളിൽ നിന്ന് യുഎസ് പാഠം പഠിക്കുന്നില്ല. ഇത് നല്ല ഫലം ഉണ്ടാക്കില്ലെന്നും ഇറാൻ വക്താവ് പറഞ്ഞു. മുൻ ചർച്ചകൾക്കിടയിലെ അമേരിക്കൻ ആക്രമണങ്ങൾ ഇറാൻ മറക്കില്ല. വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ തുടങ്ങിയ സമയം മുതൽ അമേരിക്ക അത് ലംഘിച്ചു. അക്കാര്യം ഇടനിലക്കാരായ പാക്കിസ്ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നത് തുടരും. യുഎസും ഇസ്രയേലും ആക്രമിച്ചാൽ ഇറാൻ തിരിച്ചടിക്കുമെന്നും വക്താവ് പറഞ്ഞു.
യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് ഒമാൻ കടലിടുക്കിൽ വച്ചാണ് ഇറാൻ കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തത്. എന്നാൽ ഇറാൻ ക്രൂ അത് കേൾക്കാൻ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പൽ അവരെ തടയുകയും എൻജിൻ റൂം തുളച്ചുകൊണ്ട് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം പറഞ്ഞത്.