അഭിറാം മനോഹർ|
Last Modified ഞായര്‍, 8 ഫെബ്രുവരി 2026 (09:05 IST)
അമേരിക്കന്‍ നിക്ഷേപകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സംഭാഷണങ്ങള്‍ പുറത്ത്. 2017 മുതല്‍ 2019 വരെ ഇരുവരും തമ്മില്‍ നടത്തിയിട്ടുള്ള സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ബിസിനസിന് പുറമെ സ്ത്രീകളെ പറ്റിയാണ് സംഭാഷണങ്ങള്‍ അധികവും.
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീന് മുകളില്‍ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സംഭാഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍, ഇസ്രായേല്‍ സന്ദര്‍ശനങ്ങള്‍ സംബന്ധിച്ച് അംബാനി എപ്സ്റ്റീനോട് സഹായം അഭ്യര്‍ത്ഥിച്ചതായി രേഖകളില്‍ വിവരമുണ്ട്. 2017 മാര്‍ച്ചിലെ സംഭാഷണത്തില്‍, സ്ത്രീകളെക്കുറിച്ച് ഇരുവരും സംസാരിക്കുന്നുണ്ട്. ഉയരമുള്ള സ്വീഡിഷ് സുന്ദരിയെ നിങ്ങള്‍ക്ക് അയക്കട്ടെ എന്ന എപ്സ്റ്റീന്റെ ചോദ്യത്തിന് അത് ശരിയാക്കു എന്ന് അനില്‍ അംബാനി മറുപടി നല്‍കുന്നുണ്ട്. ഫോണില്‍ ടെക്സ്റ്റ് മെസേജായാണ് ഈ സംഭാഷണം.
2008-ല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്‍ 2019-ല്‍ ജയിലില്‍വെച്ചാണ് മരിക്കുന്നത്. എപ്സ്റ്റീന്റെ മാന്‍ഹട്ടണിലെ വീട്ടില്‍ അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നു.