കര്‍ഷക പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം: സിംഗ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 15 ഓഗസ്റ്റ് 2009 (16:34 IST)
കര്‍ഷക പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും വരള്‍ച്ചയെ നേരിടുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാമ്പത്തിക മാന്ദ്യം, വരള്‍ച്ച, പന്നിപ്പനി എന്നീ കാര്യങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്ക പുലര്‍ത്തേണ്ട കാര്യമില്ല. പന്നിപ്പനി കാരണം ദൈനംദിന ജീവിത ക്രമത്തിന് തടസ്സമുണ്ടാവില്ല. എച്ച് 1 എന്‍ 1 പനിയെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നും സിംഗ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. തുടര്‍ച്ചയായ ആറാം തവണയാണ് സിംഗ് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരതയാണ്. അയല്‍ രാജ്യങ്ങളുമായി സമാധാനം ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിന് ആവശ്യം സമാധാനമാണ്. കശ്മീരില്‍ വിഘടനവാദത്തിന് സ്ഥാനമില്ല. രാജ്യപുരോഗതിക്ക് സഹകരണം ആവശ്യമാണെന്നും എല്ലാ പൌരന്മാരും ഇതിനായി യത്നിക്കണമെന്നും സിംഗ് പറഞ്ഞു.

പരസ്പര സഹകരണത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും പുതിയൊരു യുഗത്തിന് ആഹ്വാനം ചെയ്ത സിംഗ് വിലക്കയറ്റത്തെ നേരിടാന്‍ നടപടികള്‍ സ്വീകരിച്ചതായും രാഷ്ട്രത്തെ അറിയിച്ചു.

ഒരു ‘സുവര്‍ണ ഭാവിയിലേക്ക്’ കടന്നെത്താനായി രാഷ്ട്രീയ സ്ഥിരതയ്ക്കും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തും. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിഭാഗീയ രാഷ്ട്രീയത്തെ നിരസിച്ചു എന്നും മതേതരമായ ഒരു രാഷ്ട്രീയ സംവിധാനം തെരഞ്ഞെടുത്തു എന്നും സിംഗ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ജനങ്ങള്‍ വലിയൊരു ഉത്തരവാദിത്വമാണ് സര്‍ക്കാരിനെ ഏല്‍പ്പിച്ചിരിക്കുന്നത്. അത് വിനയത്തോടെ ഏറ്റെടുക്കുകയാണ്. വനിതാ സംവരണ ബില്‍ പാസക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. സ്ത്രീ സാക്ഷരതാ യജ്ഞം തുടങ്ങും. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സൈനികരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും എന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിജയകരമാണ് എന്നും സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :