രോഗം ബാധിച്ചാല്‍ മരണം ഉറപ്പ് ! എന്താണ് ബ്രെയ്ന്‍ ഈറ്റിങ് അമീബ, രോഗലക്ഷണങ്ങള്‍ എന്തെല്ലാം

തായ് ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് രോഗലക്ഷണങ്ങളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (17:27 IST)

മസ്തിഷ്‌കത്തില്‍ കാണപ്പെടുന്ന അണുബാധയാണ് ബ്രെയ്ന്‍ ഈറ്റിങ് അമീബ. ദക്ഷിണ കൊറിയയിലാണ് ഈ രോഗം ബാധിച്ച് ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച തായ് ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ കൊറിയന്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് ബ്രെയ്ന്‍ ഈറ്റിങ് അമീബ അഥവാ നെഗ്ലേരിയ ഫോവ്‌ളേറി ബാധിച്ചതാണെന്ന് കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി വ്യക്തമാക്കി.

തായ് ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് രോഗലക്ഷണങ്ങളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് മസ്തിഷ്‌കത്തെ നശിപ്പിക്കുന്ന അമീബ അണുബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1937 ല്‍ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ബ്രെയ്ന്‍ ഈറ്റിങ് അമീബയെ സാധാരണയായി കാണുന്നത് വെള്ളത്തിലും മണ്ണിലുമാണ്. തലവേദന, പനി, ഛര്‍ദി, അവ്യക്തമായ സംസാരം എന്നീ രോഗലക്ഷണങ്ങളിലാണ് മരിച്ച വ്യക്തിയില്‍ കാണപ്പെട്ടത്. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മരണം.

തലച്ചോറില്‍ അണുബാധയുണ്ടാക്കുന്ന രോഗമാണ് ഇത്. രോഗം ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം. 1962 മുതല്‍ 2021 വരെയുള്ള അമേരിക്കയിലെ കണക്കുകള്‍ പ്രകാരം ഈ രോഗം ബാധിച്ച 154 പേര്‍ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളൂ. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സാധ്യത വിരളമാണ്. പല സന്ദര്‍ഭങ്ങളിലും മരണ ശേഷമാണ് രോഗം തിരിച്ചറിയുക. അതിവേഗം പടരുന്ന അണുബാധ കൂടിയാണ് ഇത്.

രണ്ട് ഘട്ടങ്ങളായാണ് രോഗലക്ഷണങ്ങള്‍ കാണിക്കുക. ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ഓക്കാനം, ഛര്‍ദി, കഴുത്ത് ഞെരുക്കം, കോച്ചിപ്പിടുത്തം, മാനസികാവസ്ഥയില്‍ മാറ്റം എന്നിവ ലക്ഷണങ്ങളായി കാണിക്കും. രണ്ടാമത്തെ ഘട്ടത്തിലേക്ക് കടന്നാല്‍ ചിത്തഭ്രമം പോലെ രോഗിക്ക് തോന്നും. ചില കേസുകളില്‍ രോഗി കോമ ഘട്ടത്തിലേക്ക് പോലും പോകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി നിലവില്‍ തെളിവുകളൊന്നും ഇല്ല. നിലവില്‍ ഈ അസുഖത്തിനു മാത്രമായി വാകിസനും കണ്ടെത്തിയിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :