കോവിഡ് വന്നുപോയവരില്‍ വില്ലനാകുന്നത് ന്യുമോണിയ; ശ്വാസകോശത്തിലെ അണുബാധ ജീവന് ഭീഷണി, ഇന്നസെന്റിന് സംഭവിച്ചത് ഇതാണ്

ശരീരത്തിലെ രക്തത്തിനു ആവശ്യമായ ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്നതില്‍ ശ്വാസകോശത്തിനു നിര്‍ണായക പങ്കുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (10:19 IST)

കോവിഡ് രോഗം ബാധിക്കുന്നവരില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അനുബന്ധ രോഗമാണ് ന്യുമോണിയ. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ആരോഗ്യം വഷളാക്കിയതും കോവിഡ് അനുബന്ധ അസുഖങ്ങളാണ്. കോവിഡിനെ തുടര്‍ന്ന് ന്യുമോണിയ ബാധിക്കുകയും ശ്വാസകോശത്തിലെ അണുബാധ ജീവന് ഭീഷണിയാകുകയും ചെയ്തു. മരുന്നുകളോട് പ്രതികരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായി. കോവിഡ് വന്നുപോയവര്‍ ന്യുമോണിയയുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം. ചുമ, കഫക്കെട്ട്, ശ്വാസംമുട്ട് എന്നിവ നീണ്ടുനിന്നാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടത്.

ശരീരത്തിലെ രക്തത്തിനു ആവശ്യമായ ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്നതില്‍ ശ്വാസകോശത്തിനു നിര്‍ണായക പങ്കുണ്ട്. വായിലൂടെയും മൂക്കിലൂടെയും ശ്വസിക്കുന്ന ഓക്‌സിജന്‍ നേരെ എത്തുന്നത് ശ്വാസകോശത്തിലേക്കാണ്. ശ്വാസകോശത്തിലെ ഒരു കൂട്ടം ബലൂണുകള്‍ പോലെ കാണപ്പെടുന്ന ആല്‍വിയോളകളാണ് ഓക്‌സിജനെ രക്തത്തിലേക്ക് എത്തിക്കുന്നത്. ശ്വാസകോശത്തിലെ ആല്‍വിയോളകളുടെ പ്രവര്‍ത്തനമാണ് രക്തത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്.

രക്തത്തിനു ആവശ്യമായ ഓക്‌സിജന്‍ നല്‍കാതെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന രോഗമാണ് ന്യുമോണിയ. ബാക്ടീരിയ, വൈറസ് ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയയുടെ പ്രധാന കാരണം. ശ്വാസകോശത്തിലെ ആല്‍വിയോളയില്‍ ഒരുതരം ദ്രാവകം നിറയുകയും അതുമൂലം വായുവിന് ഇടമില്ലാതാകുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രക്തത്തിലേക്ക് ഓക്‌സിജന്‍ എത്തുന്ന പ്രക്രിയ കൃത്യമായി നടക്കാതെ ആവുന്നു. ആല്‍വിയോളയില്‍ സൂക്ഷ്മാണുക്കള്‍ നിറയുന്നതാണ് ശ്വാസകോശത്തില്‍ ദ്രാവകവും നിര്‍ജീവമായ കോശങ്ങളും വര്‍ധിപ്പിക്കുന്നത്. ഇത് കഫക്കെട്ട്, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :