അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (20:12 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധിക്ക് പരിഹാരമായെങ്കിലും ഈ സീസണില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ രണ്ടോ മൂന്നോ മാത്രം വേദികളിലായി നടത്താന്‍ തീരുമാനം. അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷനും ക്ലബുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഫെബ്രുവരി അഞ്ചിന് മത്സരങ്ങള്‍ തുടങ്ങാനായാണ് ശ്രമം. എ ഐ എഫ് എഫും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സും തമ്മിലുള്ള സംപ്രേക്ഷണ കരാര്‍ അവസാനിച്ചതോടെയാണ് സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഐഎസ്എല്‍ മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായത്.
ടെണ്ടര്‍ വിളിച്ചെങ്കിലും സ്‌പോണ്‍സര്‍മാരെ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്ന് സീസണ്‍ നടത്താന്‍ തീരുമാനമായത്. ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള 13 ക്ലബുകളും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കത്ത് നല്‍കിയിരുന്നെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്. ഐഎസ്എല്‍ നടത്താന്‍ ക്ലബുകള്‍ തന്നെ പണം നല്‍കേണ്ട അവസ്ഥയിലാണ്. ഇതിനെ തുടര്‍ന്നാണ് ഐഎസ്എല്‍ പുതിയ രൂപത്തില്‍ നടത്താന്‍ തീരുമാനമായത്.