‘ആമേന്‍ ഉജ്ജ്വലം, ഇതാണ് സിനിമ’ - യാത്രി ജെസെന്‍ എഴുതുന്നു

PRO
ഒരു നടന് എങ്ങനെയാണ് വ്യത്യസ്തമായ, നല്ല സിനിമകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ പറ്റുന്നത്? ഒരു നടന് എങ്ങനെയാണ് ഓരോ സിനിമയിലും രൂപ ഭാവ പരിണാമങ്ങള്‍ക്ക് ഇത്രത്തോളം വിജയകരമായി സമര്‍പ്പിക്കാന്‍ കഴിയുന്നത്? അതേ, ഫഹദ് ഫാസില്‍ എന്ന നടന്‍ ഒരു അത്ഭുതമാണ്. ഈ വര്‍ഷം തന്നെ അന്നയും റസൂലും നമ്മെ മോഹിപ്പിച്ചതാണ്. കഴിഞ്ഞ ദിവസം റിലീസായ റെഡ് വൈനില്‍ മോഹന്‍ലാലിനെപ്പോലും അതിശയിക്കുന്നു ഫഹദിന്‍റെ പ്രകടനം. നെത്തോലിയായി അഭിനയിച്ച ഫഹദ് അതിലും ദുര്‍ബലനായി, എന്നാല്‍ അതിനോടൊട്ടും സാമ്യമില്ലാതെ സോളമനെയും അവതരിപ്പിക്കുമ്പോള്‍ ഈ നടന്‍ പഠനവിഷയമാകേണ്ട അപൂര്‍വപ്രതിഭയെന്ന് വിലയിരുത്തപ്പെടും.

പഴയ മോഹന്‍ലാല്‍! തൊണ്ണൂറുകളില്‍ കണ്ട മോഹന്‍ലാലിനെ ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാം - ഇന്ദ്രജിത്ത് എന്ന നടന്‍റെ ഭാവങ്ങളില്‍. അതേ അനായാസത, അതേ ഫ്ലെക്സിബിലിറ്റി. ഫാദര്‍ വിന്‍‌സന്‍റ് വട്ടോളി ഒരു വിദേശിപ്പെണ്ണിന് കൈകൊടുത്ത് ആടിപ്പാടുമ്പോള്‍, സോളമനെ തോളിലേറ്റി ശോശന്നയുടെ വീട്ടിലെത്തുമ്പോള്‍, ‘കാപ്പി, മത്സരം കഴിഞ്ഞാവാം’ എന്ന് ഒറ്റപ്ലാക്കനോട് വിജയീഭാവത്തില്‍ പറയുമ്പോള്‍ എല്ലാം ഒരു ലാലിസം തെളിഞ്ഞുകത്തുന്നു ഇന്ദ്രജിത്തില്‍. ഈ നടനെ മലയാളം തീരെ ഉപയോഗിച്ചിട്ടില്ല എന്ന് തിരിച്ചറിയുന്ന അസാധാരണ അഭിനയപൂര്‍ണത.

ജോയ് മാത്യു, സുനില്‍ സുഖദ, സുധീര്‍ കരമന, നന്ദു, കുളപ്പുള്ളി ലീല, രചന, കലാഭവന്‍ മണി, അനില്‍ മുരളി, ചെമ്പന്‍ വിനോദ് ജോസ്, ചാലി പാല, ശശി കലിംഗ തുടങ്ങി അഭിനേതാക്കളെല്ലാവരും അവരുടെ ഏറ്റവും മികച്ച പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ് ആമേനില്‍. കാല്‍ വയ്യാത്ത കപ്യാരായി സുനില്‍ സുഖദ തന്‍റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന പ്രകടനമാണ് നടത്തിയത്. ജോയ് മാത്യു ഒന്നാന്തരം വില്ലനായി. സോളമന്‍റെ ക്ലാര്‍നറ്റ് പൊട്ടിച്ചുകളയുന്ന ഒരു രംഗം മതി ജോയ് മാത്യു ആ കഥാപാത്രമായി ജീവിച്ചു എന്നതിന്‍റെ തെളിവ്.

കലാഭവന്‍ മണിയുടേതും വളരെ മിതത്വമുള്ള അഭിനയമാണ്. എന്നാല്‍ മേക്കപ്പ് അല്‍പ്പം മോശമായി. കുളപ്പുള്ളി ലീലയും ചെമ്പന്‍ വിനോദ് ജോസും അമ്മച്ചിയും മോനുമായി തകര്‍ത്തുവാരി. വിനോദ് ജോസിന്‍റെ കരച്ചില്‍ സീനുകള്‍ കോമഡിയുടെ മറുകര കാണുന്ന രംഗങ്ങളാണ്. സുധീര്‍ കരമനയും നന്ദുവും അനില്‍ മുരളിയും കഥാപാത്രങ്ങളായി ജീവിച്ചു. രചന എന്ന നടിയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഹാസ്യത്തില്‍ കല്‍പ്പനയ്ക്കൊപ്പം നിര്‍ത്താം ഈ നടിയെ. ‘പോ കോഴീ...’ എന്ന ഒറ്റ ഡയലോഗിലൂടെ തിയേറ്റര്‍ ഇളക്കിമറിച്ചു രചന. നായികയായ സ്വാതിയേക്കാള്‍ പ്രേക്ഷകരെ വശീകരിക്കുക രചന തന്നെയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് ‘നായകന്‍’ എഴുതി നല്‍കിയ പി എസ് റഫീഖാണ് ആമേന്‍റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പഴുതുകളില്ലാത്ത രചന. സറ്റയറിന് അനുയോജ്യമായ കൃത്യതയുള്ള ഡയലോഗുകള്‍. റഫീഖ് വരും‌കാല മലയാള സിനിമയ്ക്ക് ശക്തമായ സംഭാവനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

WEBDUNIA|
സംവിധായകന്‍ ലിജോയെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മാത്രം. നായകനിലും സിറ്റി ഓഫ് ഗോഡിലും കാണിച്ച പെര്‍ഫെക്ഷന്‍ ആമേനിലും തുടരുന്നു. ഒരു വ്യത്യാസം മാത്രം. ആ സിനിമകളോട് പ്രേക്ഷകര്‍ അല്‍പ്പം അകലം പാലിച്ചെങ്കില്‍ ‘ആമേന്‍’ അവര്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ്. ഇതാണ് ഈ കാലഘട്ടത്തിന്‍റെ സിനിമ. ഇതാണ് സിനിമ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :