ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മരണവാര്‍ത്ത അറിയുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് താന്‍ അദ്ദേഹത്തെ സ്വപ്‌നം കണ്ടെന്ന് മീര ജാസ്മിന്‍

രേണുക വേണു| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (19:58 IST)

മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വിടവാങ്ങല്‍. മലയാളികളോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച കഥാപാത്രങ്ങളാണ് ഓരോ സിനിമയിലും ഒടുവില്‍ പകര്‍ന്നാടിയത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മരിച്ച ദിവസം തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് നടി മീര ജാസ്മിന്‍ പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ അങ്കിളിന്റെ മരണവാര്‍ത്ത അറിയുന്നതിനു ഏതാനും മണിക്കൂര്‍ മുന്‍പ് അദ്ദേഹത്തെ സ്വപ്നം കണ്ട സംഭവമാണ് മീര വെളിപ്പെടുത്തിയത്.

കിഡ്നി തകരാര്‍ ആയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചത്. അവസാന സമയത്ത് ആരോഗ്യം വളരെ മോശമായിരുന്നു. എന്നും ഡയാലിസിസ് ചെയ്യണം. ആരോഗ്യം ശ്രദ്ധിക്കണമെന്ന് സത്യന്‍ അങ്കിള്‍ (സത്യന്‍ അന്തിക്കാട്) ഉണ്ണികൃഷ്ണന്‍ അങ്കിളിനോട് ആ സമയത്ത് പറയാറുണ്ട്. ഭക്ഷണ കാര്യത്തിലൊക്കെ ഉണ്ണികൃഷ്ണന്‍ അങ്കിള്‍ ശ്രദ്ധിച്ചിരുന്നില്ല. ഡയറ്റൊന്നും നോക്കാറില്ല.

'ഞാന്‍ രസതന്ത്രം സിനിമയുടെ വര്‍ക്കെല്ലാം തീര്‍ത്ത് മറ്റൊരു സിനിമയ്ക്കായി ഹൈദരബാദ് പോയി. ഒരു ദിവസം അതിരാവിലെ ഏതാണ്ട് 5.30 നും 6.30 ഇടയില്‍ ഒരു സ്വപ്നം കണ്ടു. ശബരിമലയില്‍ നിന്നുള്ള പ്രസാദവുമായി ഞാന്‍ വരികയാണ്. പായസം എന്റെ കയ്യിലുണ്ട്. എന്റെ ഓപ്പോസിറ്റ് സൈഡിലൂടെ ഉണ്ണികൃഷ്ണന്‍ അങ്കിള്‍ വരുന്നുണ്ട്. പായസം കണ്ട അങ്കിള്‍ കുറച്ച് തരുമോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് അറിയുന്നതുകൊണ്ട് ഞാന്‍ തരില്ല എന്നു പറഞ്ഞു. പിന്നീട് കുറച്ച് തരാന്‍ പറഞ്ഞ് അങ്കിള്‍ കെഞ്ചി. ഞാന്‍ കുറച്ച് കൊടുത്തു. അപ്പോള്‍ കുറച്ചുകൂടി വേണമെന്ന് പറഞ്ഞ് വീണ്ടും അങ്കിള്‍ കെഞ്ചുന്നു. പിന്നെയും കൊടുത്തു. അത് കഴിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം വളരെ ഹാപ്പിയായി. എന്നാ ഞാന്‍ പോകുവാ എന്ന് പറഞ്ഞ് എനിക്ക് റ്റാറ്റ തന്നിട്ട് അങ്കിള്‍ പോയി. ഇതായിരുന്നു സ്വപ്നം. ഒരു ആറര ഏഴ് മണിയായപ്പോള്‍ മൊബൈല്‍ എടുത്ത് നോക്കി. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു എന്ന വാര്‍ത്തയാണ് അപ്പോള്‍ കാണുന്നത്,' മീര ജാസ്മിന്‍ പറഞ്ഞു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :