വീണ്ടും ചില ഗ്രൂപ്പുകാര്യങ്ങള്‍

WEBDUNIA|
രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പുകാരുടെയും വയലാര്‍ രവിയുടെയുമൊക്കെ പിന്തുണയാണ് ഹൈബിക്ക് തുണയായത്. ഉമ്മന്‍‌ചാണ്ടി ഇവിടെ തീര്‍ത്തും ഒറ്റപ്പെട്ടു. എങ്കില്‍ ഒരു കൈ നോക്കിയിട്ടു തന്നെ കാര്യമെന്ന രീതിയില്‍ ഉമ്മന്‍‌ചാണ്ടി തുനിഞ്ഞിറങ്ങിയതിന്‍റെ ഫലമാണ് എറണാകുളത്ത് ഹൈബിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടരുന്ന അവ്യക്തത.

ഹൈബി ഈഡനെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പ്രധാന വിലങ്ങുതടിയായി നില്‍ക്കുന്നത് ഉമ്മന്‍‌ചാണ്ടിയുടെ എതിര്‍പ്പ് തന്നെയാണെന്നത് പരസ്യമായ രഹസ്യമാണ്. അതിനെ പ്രതിരോധിക്കാന്‍ മറുവിഭാഗം ശ്രമിക്കുന്നതിന്‍റെ ഫലമാണ് ക്രൈസ്തവ സഭകള്‍ ഹൈബിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. മാത്രമല്ല, കെ കരുണാകരനും ഹൈബിക്കുവേണ്ടി പരസ്യമായി വാദിച്ച് ഉമ്മന്‍‌ചാണ്ടിയോടുള്ള എതിര്‍പ്പ് പ്രകടമാക്കി.

ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് തന്നെയാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ ജയം രമേശ് ചെന്നിത്തലയ്ക്കാണ്.

ഉമ്മന്‍‌ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ കസേരയില്‍ നിന്ന് തെറിപ്പിച്ച് രമേശ് ചെന്നിത്തല തന്‍റെ അധീശത്വം അടിവരയിട്ടുറപ്പിച്ചു. സിദ്ദിഖിന് പകരം തന്‍റെ ഏറ്റവും അടുത്ത അനുയായിയായ എം ലിജുവിനെ അധ്യക്ഷപദവിയില്‍ ചെന്നിത്തല കുടിയിരുത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളിലാണ് യൂത്തുകോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന് പദവി നഷ്ടപ്പെട്ടതും പുതിയ ഒരാള്‍ ആ സ്ഥാനം കയ്യടക്കിയതും. മുമ്പും സമായമായ സ്ഥാനമാറ്റങ്ങള്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. തെന്നല ബാലകൃഷ്ണപിള്ളയില്‍ നിന്ന് കെ മുരളീധരന്‍ കെ പി സി സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതും സീതാറാം കേസരിയെ പടിയിറക്കി സാക്ഷാല്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതും ഓര്‍ക്കുക.

എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഉമ്മന്‍‌ചാണ്ടി തയ്യാറായില്ല. ടി സിദ്ദിഖിന് യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ കൊടുത്തില്ലെങ്കില്‍ താന്‍ പ്രതിപക്ഷ നേതാവിന്‍റെ കുപ്പായം വലിച്ചെറിയുമെന്ന് ഉമ്മന്‍‌ചാണ്ടി ഭീഷണി മുഴക്കി. അത് ഹൈക്കമാന്‍ഡിന് കൊള്ളുകയും ചെയ്തു. ഉടന്‍ തന്നെ സിദ്ദിഖിന് പഴയ പദവി തിരിച്ചുകിട്ടി. ലിജു യൂത്ത് കോണ്‍ഗ്രസിന്‍റെ സമീപകാല ചരിത്രത്തിലെ നിരാശാ നായകനാകുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :