എയിഡ്സ് പരത്തുന്നയാളെ എന്തുചെയ്യണം?

WEBDUNIA|
PRO
സകലര്‍ക്കും എയിഡ്സ് പരത്തുമെന്ന് ഭീഷണിപ്പെടുത്തുകയും കത്തി കൊണ്ട് കൈ അറുത്ത്, രക്തമെടുത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ദേഹത്ത് പുരട്ടുകയും ചെയ്യുന്ന അക്രമകാരിയായ യുവാവിനെ എന്തുചെയ്യണം? ചോദിക്കുന്നത് യുവാവിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമാണ്. എയിഡ്സ് ബാധിച്ച യുവാവിനെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കുകയായിരുന്നു യുവാവിന്റെ വീട്ടുകാര്‍.

കോട്ടയത്തെ അതിരമ്പുഴയില്‍ എയ്ഡ്സ്‌ ബാധിച്ച യുവാവിനെ രണ്ടുവര്‍ഷമായി ചങ്ങലയ്ക്കിട്ടു പീഡിപ്പിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഡപ്യൂട്ടി തഹസില്‍‌ദാര്‍‍, പൊലീസ്, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്വേഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാര്‍ യുവാവിന്റെ അക്രമചെയ്തികളെ പറ്റി കരഞ്ഞുപറഞ്ഞത്. വീട്ടുകാര്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എയിഡ്സ് ബാധിതനായ യുവാവിനെ പത്തനാപുരത്തെ ഗാന്ധിഭവനിലാക്കാന്‍ അധികൃതര്‍ നിര്‍‌ദേശിച്ചു.

പട്ടിക്കൂട് പോലെയുള്ള കുടുസ്സുമുറിയില്‍ ഒരു കാലില്‍ ചങ്ങലയും മറുകാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലുമായി യുവാവ്‌ നരകയാതന അനുഭവിക്കുന്നു എന്നാണ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊറുതിമുട്ടിയതുകൊണ്ടാണ് പ്രത്യേക മുറിയില്‍ ഇയാളെ പാര്‍പ്പിച്ചതെന്ന് നാട്ടുകാരും വീട്ടുകാരും ഒരേസ്വരത്തില്‍ പറയുന്നു. ഫാന്‍, കട്ടില്‍, പ്രത്യേക ബാത്ത്‌ റൂം തുടങ്ങി എല്ലാ സംവിധാനങ്ങളും മുറിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുവാവിനെ സന്ദര്‍ശിക്കാന്‍ വന്ന അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്.

കോട്ടയത്തും പരിസരപ്രദേശങ്ങളിലും ചില്ലറ ക്രിമിനല്‍ ചെയ്തികളിലൂടെ ഗുണ്ടയായി വളര്‍ന്ന ഈ യുവാവ് പിന്നീട് നഗരത്തിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തില്‍ അംഗമായി. അടിപിടി, ചാരായം കടത്ത്‌, കൂലിത്തല്ല്‌, ക്വട്ടേഷനെടുക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സ്ത്രീകളും മദ്യവും മയക്കുമരുന്നും ഇയാള്‍ക്ക് ദൌര്‍ബല്യമായിരുന്നുവെന്നും പറയപ്പെടുന്നു.

മദ്യപിച്ച് ലഹരിപിടിച്ചാല്‍ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന യുവാവിന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ മൂലമറ്റത്തുള്ള ആശുപത്രിയില്‍ മദ്യപാനം നിര്‍ത്താനുള്ള ചികിത്സയ്ക്കായി കൊണ്ടുപോവുകയുണ്ടായി. ഇവിടെ നടത്തിയ ടെസ്റ്റിലാണ് ഇയാള്‍ക്ക് എയിഡ്സ് ഉണ്ടെന്ന് തെളിഞ്ഞത്.

എയിഡ്സ് ഉണ്ടെന്ന് അറിഞ്ഞതോടെ ഇയാള്‍ സമനില നഷ്ടപ്പെട്ട രീതിയില്‍ പെരുമാറിത്തുടങ്ങി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എയിഡ്സ് പരത്തുമെന്ന് ഭീഷണി മുഴക്കാന്‍ തുടങ്ങിയതോടെ ഇയാളെ കണ്ടാല്‍ ആളുകള്‍ ഓടിയൊളിക്കാന്‍ തുടങ്ങി. ഇതിനിടെ, കയ്യില്‍ മുറിവുണ്ടാക്കി, ചോരയെടുത്ത് അടുത്ത ബന്ധുവിന്റെ ചോരക്കുഞ്ഞിന്റെ ദേഹത്ത് പുരട്ടിയതോടെ ബന്ധുക്കളും നാട്ടുകാരും പരിഭ്രാന്തരായി.

നാട്ടുകാരും വീട്ടുകാരും ആലോചിച്ചെടുത്ത തീരുമാനമായിരുന്നു യുവാവിനെ ഒറ്റക്കൊരു മുറിയില്‍ പാര്‍പ്പിക്കുക എന്നത്. എന്നാല്‍ ഇയാളുടെ ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ വീട്ടിലെത്തി യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനാല്‍ ഇവര്‍ക്ക് യുവാവിനെ കൊണ്ടുപോകാനായില്ല. എങ്കിലും ക്വട്ടേഷന്‍ സംഘം യുവാവിന് മദ്യവും മറ്റും മുറതെറ്റാതെ എത്തിച്ചുകൊണ്ടിരുന്നു. അവസാനം വീട്ടിന് ചുറ്റും നായ്ക്കളെ കെട്ടിയിട്ടാണ് ക്വട്ടേഷന്‍ സംഘത്തിന്റെ വരവ് വീട്ടുകാര്‍ നിര്‍ത്തിച്ചത്.

തന്നെ പുറത്തുവിടാത്തതില്‍ ദ്വേഷ്യപ്പെട്ട് യുവാവ് മുറിക്ക് തീവെച്ചിരുന്നു. ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എത്തിച്ച മദ്യം കഴിച്ച് കാട്ടിയ അക്രമത്തില്‍ യുവാവിന്റെ കാലിന് ഒടിവ് പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്‌ടറെ നെഞ്ചിന് ചവുട്ടിയാണ് യുവാവ് പ്രതിഷേധിച്ചത്. കാലിലിട്ട പ്ലാസ്റ്റര്‍ ഇയാള്‍ പൊളിച്ചുകളയുകയും ചെയ്തു.

കളക്‌ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി എത്തിയ മാധ്യമസംഘമാണ് യുവാവിനെ വീട്ടുകാര്‍ പീഡിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ ഒരു പ്രമുഖ ചാനലില്‍ നിന്ന് മറ്റൊരു മാധ്യമസംഘവും വാര്‍ത്തയെടുക്കാന്‍ എത്തിയിരുന്നു. നാട്ടുകാരും വീട്ടുകാരും ശക്തമായി പ്രതിഷേധിച്ചതിനാല്‍ യുവാവിനെ കാണാതെ അവര്‍ സ്ഥലം‌വിട്ടു.

രണ്ടും‌കല്‍‌പ്പിച്ച് നടക്കുന്ന എയിഡ്സ് ബാധിതനായ ഈ യുവാവിനെ പ്രത്യേകമുറിയില്‍ പാര്‍പ്പിക്കുകയല്ലാതെ വേറെയെന്ത് ചെയ്യുമെന്നാണ് നിറകണ്ണുകളോടെ യുവാവിനെ അമ്മ ചോദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :