എച്ചിക്കാനത്തെ അളക്കാറായില്ല

അരുണ്‍ തുളസീദാസ്

WD
അരുണ്‍ അരുണ്‍ തുളസീദാസ് - ഗ്ലോബലൈസേഷന്‍ പുതിയൊരു കൈവഴി മലയാള സാഹിത്യത്തിന് സമ്മാനിച്ചുവെന്ന് സന്തോഷ് പറയുകയുണ്ടായി. എന്നാല്‍ മലയാള കഥാ പരിസരം സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു വായനക്കാരന് ബി. മുരളി, സന്തോഷ് എച്ചിക്കാനം, സുസ്മേഷ് ചന്ത്രോത്ത് തുടങ്ങിയ എഴുത്തുകാര്‍ക്ക് ഏകദേശം സദൃശമായ എഴുത്തുരീതിയാണ് ഉള്ളതെന്ന് മനസിലാവും. എന്നാല്‍ രവിയോ എം. നന്ദകുമാറോ പോലെയുള്ളവര്‍ വേറൊരു സരണിയാണ് ഗ്ലോബലൈസേഷന്‍ കാലത്ത് വെട്ടിയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ മലയാള കഥാ സാഹിത്യം പുതിയ സരണിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും ഈ സരണിക്ക് പല കൈവഴികള്‍ ഉണ്ടെന്ന് തോന്നുന്നു. ഇനി വരുന്ന മലയാള കഥാ സാഹിത്യത്തിന് നേതൃത്വം കൊടുക്കാന്‍ കെല്‍‌പുള്ളവര്‍ ഈ കൈവഴികളില്‍ ഉണ്ടാവാം. ആരൊക്കെയാണവര്‍?

സന്തോഷ് എച്ചിക്കാനം - ഗ്ലോബലൈസേഷന് ശേഷമുള്ള മലയാള സാഹിത്യത്തിന്റെ ഭാവി പ്രവചിക്കാന്‍ പറ്റുന്ന ഒരു ഘട്ടം ഇനിയും വന്നിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. എഴുത്ത് ഒരു ഹ്രസ്വമായ കാലയളവില്‍ വിലയിരുത്താന്‍ പറ്റുന്നതല്ല. ഉദാഹരണത്തിന് നാല്‍‌പ്പത്തിയേഴ് വയസ്സിന് ശേഷമാണ് ബോര്‍ഹെസ് എഴുതിത്തുടങ്ങുന്നത്. മലയാളത്തിലാവട്ടെ, ബഷീര്‍, ബഷീറിനെ പോലെത്തന്നെ മഹത്തായ രചനകള്‍ നടത്തിയിട്ടുള്ള ഉറൂബ്, കാരൂര്‍, എം.പി. നാരായണപിള്ള എന്നിവരെ എടുത്തുനോക്കൂ. അവരൊക്കെ എപ്പോഴാണ് എഴുതിത്തുടങ്ങുന്നത്?

അതായത് കാലമിനിയും പോവാനുണ്ട്. ഗ്ലോബലൈസേഷനെ തുടര്‍ന്നുള്ള രചനകളുടെ ശൈശവത്തിലാണ് നാമിപ്പോള്‍ ഉള്ളത്. ഗ്ലോബലൈസേഷന്റെ കാലഘട്ടത്തില്‍ കഥാരചന തുടങ്ങുകയും പരീക്ഷിക്കുകയും ചെയ്യുന്ന സന്തോഷ് എച്ചിക്കാനമടക്കമുള്ള കഥാകാരന്മാര്‍ക്ക് അല്‍‌പം സമയം കൊടുക്കൂ. എന്നിട്ടാവാം ആരാണ് മലയാള കഥയെ അടുത്ത കാലഘട്ടത്തിലേക്ക് കൈപിടിച്ച് നടത്തുന്നതെന്ന ചര്‍ച്ച.

WEBDUNIA|
ഈ അഭിമുഖത്തിന്റെ അടുത്ത ഭാഗം “എഴുത്തുകാര്‍ക്ക് ഇന്റലിജന്‍സ് പോരാ” ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :