കൂട്ടുകെട്ടുകളുടെ തോഴന്‍ എന്ന പോലെ കക്ഷികളെ പിളര്‍ത്തി ഭരണം പിടിച്ചെടുക്കാനുള്ള ചാണക്യ തന്ത്രവും മഹാജന്‍റെ പ്രത്യേകതയായിരുന്നു.
രാജ്യത്തെ പരമോന്നത ഭരണ സംവിധാനത്തിന് ഏറ്റവുമധികം പ്രതിനിധികളെ സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശാണ് മഹാജന്‍റെ ഈ ചാണക്യ തന്ത്രങ്ങള്‍ക്ക് വേദിയായത്.
ഉത്തര്‍പ്രദേശില്‍ ഭരണത്തില്‍ ഉറച്ചിരുന്ന കോണ്‍ഗ്രസ്സും ബി.എസ്.പിയും പിളര്‍ത്തി അധികാരം കൈക്കലാക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് മഹാജനല്ലാതെ മറ്റാരുമായിരുന്നില്ല. കല്യാണ്‍ സിംഗ് സര്‍ക്കാര്‍ ഹിന്ദി ഹൃദയഭൂമികളില്‍ ഒന്നായ ഉത്തര്‍പ്രദേശിന്‍റെ ഭരണസാരഥ്യം വഹിക്കുന്നതാണ് രാജ്യം പിന്നീട് കണ്ടത്.
എം.കെ.ബേസ്ബുറാ ഇടപാട്, ടാറ്റ എയര്‍ലൈന്‍ ആരോപണം, ശിവാനി ഭട്നാഗര്‍ കൊലക്കേസ്, മാരുതി-സുസുക്കി ഒത്തുതീര്‍പ്പ് എന്നിവയിലൂടെ വിവാദനായകനായും മഹാജന്‍ വാര്‍ത്തകളില്‍ ഇടം നേടി.
വ്യവസായികളുമായി ഹൃദ്യമായ ബന്ധം സൂക്ഷിച്ച മഹാജന്‍ പാര്‍ട്ടിയെ പാരമ്പര്യ തത്വങ്ങളില്‍ നിന്നും ഫൈവ് സ്റ്റാര്‍ സംസ്ക്കാരത്തി ലേക്ക് നയിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു.
2001-2003 ല്‍ വാര്‍ത്താവിനിമയ മന്ത്രി എന്ന നിലയില്‍ ഇന്ത്യയിലെ സെലുലര്‍ വിപ്ളവത്തിന് പിന്തുണയേകിയ മഹാജന്‍ റിലയന്‍സ് ഇന്‍ഫോകോമിനെ വഴിവിട്ടു സഹായിച്ചു എന്ന വിവാദത്തിനും ഇരയായി.
2004 ല്‍ "ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചരണ വാക്യവുമായി ബി.ജെ.പിയുടെ പ്രചരണ രംഗത്ത് മഹാജന്‍ സജീവമായെങ്കിലും ഒടുവില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി ഈ പ്രചാരണം കാരണമാണെന്ന ദുഷ്പേരും മഹാജന് നല്‍കി.
മഹാജന്‍റെ അമിതമായ ആത്മവിശ്വാസമാണ് ബി.ജെ.പിക്ക് ദേശീയ തെരഞ്ഞെടുപ്പില്‍ പരാജയം നല്‍കിയതെന്ന വിമര്‍ശനവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു.
ശേഷം മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതല ലഭിച്ചിട്ടും അതില്‍ വിജയിക്കാന്‍ രാജ്യസഭാംഗവും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വന്ന മഹാജനായില്ല.
പ്രതീക്ഷ കൈവിടാതെ രാഷ്ട്രീയ രംഗത്ത് തിരിച്ചു വരവിനൊരുങ്ങവേയാണ് സഹോദരന്‍റെ തോക്കിനിരയായി അദ്ദേഹം ആശുപത്രിക്കിടക്കയിലായത്.