നെട്ടൂർ കൊലപാതകം; അർജുന്റെ ഫോൺ തമിഴ്നാട്ടിലേക്കുള്ള ലോറിയിൽ ഉപേക്ഷിച്ചു, സമീപത്ത് നായയേയും കൊന്ന് കുഴിച്ച് മൂടി !

Last Modified വെള്ളി, 12 ജൂലൈ 2019 (08:26 IST)
നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ സംഭവത്തിൽ പ്രതികൾ നടത്തിയത് വൻ ഗൂഢാലോചന. പൊലീസ് പിടികൂടാതിരിക്കാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണം. ഇതിന്റെ ഭാഗമായി അർജുനെ കുറിച്ച് ചോദിച്ചവരോടെല്ലാം പ്രതികൾ ഒരേ മറുപടിയാണ് നൽകിയത്. ഇതിനാൽ ഇവരെ ആദ്യം സംശയം തോന്നിയതുമില്ല.

കൊലപ്പെടുത്തിയ ശേഷം അർജുന്റെ മൊബൈൽ ഫോൺ പ്രതികൾ തമിഴ്നാട്ടിലേക്കുള്ള ഒരു ലോറിയിൽ ഉപേക്ഷിച്ചു. ഇതാണ് പൊലീസിന് അന്വേഷണം ബുദ്ധിമുട്ടാകാൻ കാരണം. മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും ഇവർ തന്നെയാണെന്നാണ് വിലയിരുത്തൽ. മൃതദേഹത്തിന്റെ ദുർഗന്ധം ഉണ്ടാകുമ്പോൾ നായ ചത്തതിന്റെ മണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്.

കഴിഞ്ഞ ജൂലൈ 2 നാണ് അർജുനെ കാണാതായത്. ഇതെ തുടർന്ന് അർജുന്റെ പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണ് മൃതദേഹം അർജുന്റേതു തന്നെയെന്ന നിഗമനത്തിൽ എത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളുടെ സഹോദരനുമൊത്ത് അടുത്തിടെ ബൈക്കിൽ സഞ്ചരിക്കേ കളമശേരിയിൽ ഉണ്ടായ അപകടത്തിൽ ആ യുവാവ് മരിച്ചിരുന്നു. ഇത് അപകടമല്ലെന്നും അർജുൻ ചെയ്ത് തെറ്റാണെന്നും ആരോപിച്ച് മരിച്ചയാളുടെ സഹോദരൻ അർജുനേയും കൊല്ലുമെന്ന് വെല്ലുവിളിച്ചിരുന്നു.

ജുലൈ 2ന് രാത്രി പത്തോടെ കുമ്പളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ട് അർജുനെ ഇയാൾ വീട്ടിൽ നിന്ന് വിളിച്ചു വരുത്തിയത്. 2 പേർ മർദിക്കുമ്പോൾ മറ്റു 2 പേർ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോൾ 4 പേരും ചേർന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാൻ മുകളിൽ കോൺക്രീറ്റ് കട്ടകൾ ഇവർ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു.

അർജുനെ കൊല്ലുമെന്ന് പ്രതികളിലൊരാളായ വിപിൻ ഭീഷണി മുഴക്കിയത് അറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയശേഷം വിവരങ്ങൾ ചോദിച്ചിരുന്നു. ഞങ്ങൾ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികൾ അർജുന്റെ അമ്മയോട് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

എന്നാൽ, പ്രതികൾ പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് അർജുന്റെ സുഹൃത്തുക്കൾക്ക് സംശയം തോന്നാൻ കാരണം. ഇതേ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് എത്തിക്കാൻ അവർ ആവശ്യപ്പെടുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :