ബീഡി വാങ്ങാൻ കടയിൽ കയറി പ്രതി, പൈസ കൊടുക്കാൻ പൊലീസിനോട് ആഞ്ജാപിച്ചു; നടുറോഡിൽ കൂട്ടത്തല്ല്

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 26 ഫെബ്രുവരി 2020 (11:19 IST)
പ്രതികളെ പിടികൂടുന്നതിനേക്കാൾ വലിയ പാടാണ് അവരെ കോടതിയിൽ എത്തിക്കുക എന്നത്. റിമാന്‍ഡ് പ്രതിയും പോലീസും തമ്മിൽ നടുറോഡിൽ വെച്ചുണ്ടായ കയ്യാങ്കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ബീഡി വാങ്ങുന്നതിനെ ചൊല്ലി ആയിരുന്നു വഴക്ക്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് തടവുകാരന്‍ ആയ പത്തനംതിട്ട വെട്ടിപ്പുറം സ്വദേഷി ഷാജഹാനാണ് പൊലീസിനെ വട്ടംചുറ്റിച്ചത്. ഇന്നലെ രാവിലെ കേസിന്റെ അവധിക്ക് മൂവാറ്റുപുഴ കോടതിയില്‍ ഷാജഹാനെ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി കച്ചേരി താഴത്തായിരുന്നു സംഭവം ഉണ്ടായത്.

രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്ക് ഒപ്പം ഉണ്ടായിരുന്നത്. സമീപത്തുള്ള പെട്ടിക്കടയുടെ മുന്നിലെത്തിയപ്പോൾ പ്രതിക്ക് ബീഡി വേണം എന്നായി. ജയിലില്‍ നിരോധനം ഉള്ളതിനാല്‍ ബീഡി വാങ്ങാന്‍ അനുവദിക്കില്ല എന്ന് ഒപ്പം ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് വക വെയ്ക്കാതെ പ്രതി ബീഡി വാങ്ങി പൊലീസിനോട് പൈസ കൊടുക്കാൻ ആവശ്യപ്പെട്ടു.

പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയെ ചൊൽപ്പെടിക്ക് നിർത്താൻ കഴിയില്ലെന്ന് മനസിലാ‍യ പോലീസ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ പോലീസിന്റെ സഹായം തേടി. ഉടന്‍ തന്നെ എയ്ഡ് പോസ്റ്റില്‍ നിന്നും സ്റ്റേഷനില്‍ നിന്നും ആയി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പ്രതിയെ വാഹനത്തിലേക്ക് കയറ്റിയത്.

മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിച്ച് പോലീസിനെ ആക്രമിക്കല്‍, കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :