അഫ്ഗാനെതിരെ സെഞ്ചുറി, 2003 ലോകകപ്പിന് ശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ നായകനായി രോഹിത്

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (19:50 IST)
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ചുറിയോടെ ലോകകപ്പിലെ ഇന്ത്യന്‍ നായകന്മാരുടെ സെഞ്ചുറി വരള്‍ച്ചയ്ക്ക് അവസാനം കുറിച്ച് ഹിറ്റ്മാന്‍. അഫ്ഗാന്‍ മുന്നോട്ടുവെച്ച 273 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കുന്നത്. ഇന്ത്യന്‍ ബാറ്റിംഗിന്റെ തുടക്കം മുതല്‍ തന്നെ അക്രമിച്ച് കളിച്ച രോഹിത് ഇഷാന്‍ കിഷാനെ കാഴ്ചക്കാരനായി നിര്‍ത്തി വെറും 30 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. 63 ബോള്‍ മാത്രമാണ് സെഞ്ചുറി നേടാനായി ഹിറ്റ്മാന്‍ എടുത്തത്. 12 ഫോറുകളുടെയും 4 സിക്സുകളുടെയും അകമ്പടിയോടെയാണ് ഹിറ്റ്മാന്റെ സെഞ്ചുറി ഇതോടെ 2003 ലോകകപ്പിലെ സെഞ്ചുറിയ്ക്ക് ശേഷം ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാകാന്‍ രോഹിത് ശര്‍മയ്ക്കായി.



2003ലെ ലോകകപ്പ് സെമിഫൈനലില്‍ സൗരവ് ഗാംഗുലിയാണ് നായകനെന്ന നിലയില്‍ ലോകകപ്പില്‍ സെഞ്ചുറിയടിച്ച അവസാന ഇന്ത്യക്കാരന്‍. 2007 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ അന്ന് നായകനായിരുന്ന രാഹുല്‍ ദ്രാവിഡിന് ആ ലോകകപ്പില്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 2011ലെ ലോകകപ്പിലും 2015ലെ ലോകകപ്പിലും എം എസ് ധോനിയുടെ നായകത്വത്തിന് കീഴിലായിരുന്നു ഇന്ത്യ ഇറങ്ങിയത്. 2011ലെ ലോകകപ്പ് ഫൈനലില്‍ നേടിയ 91* ആണ് ലോകകപ്പിലെ ധോനിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

2019ല്‍ വിരാട് കോലിയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ടീം സെമി ഫൈനല്‍ വരെ മുന്നേറിയെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 82 റണ്‍സായിരുന്നു ടൂര്‍ണമെന്റിലെ കോലിയുടെ മികച്ച സ്‌കോര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :