ബെയര്‍‌സ്‌റ്റോയേയും ജേസണ്‍ റോയയും കാട്ടി പേടിപ്പിക്കേണ്ട; ഇന്ത്യന്‍ നിരയിലേക്ക് നോക്കിയാല്‍ ഞെട്ടും!

 team india , ICC , world cup , cricket , dhoni , kohli , ധോണി , ലോകകപ്പ് , കോഹ്‌ലി , ഇംഗ്ലണ്ട്
Last Modified തിങ്കള്‍, 20 മെയ് 2019 (16:12 IST)
ബോളര്‍മാരുടെ ശവപ്പറമ്പും, ബാറ്റ്‌സ്‌മാന്മാരുടെ പറുദീസയുമാകും ഇംഗ്ലണ്ടിലെ പിച്ചുകളെന്ന വിലയിരുത്തല്‍ ഇംഗ്ലീഷ് മണ്ണിലെത്തുന്ന ടീമുകളെ സന്തോഷിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടും - പാകിസ്ഥാനും തമ്മില്‍ നടന്ന ഏകദിന പരമ്പരയോടെ ലോകകപ്പ് വേദികളില്‍ 300 എന്ന ടോട്ടല്‍ ഈസിയായി പിറക്കുമെന്ന് വ്യക്തമായി.

ഞങ്ങളുടെ ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ 500 റണ്‍സ് എങ്കിലും മുന്നില്‍ വെയ്‌ക്കണമെന്ന ഇംഗ്ലണ്ട് ബോളര്‍ മാര്‍ക് വുഡിന്റെ വാക്കുകളെ ക്രിക്കറ്റ് ലോകം തള്ളിക്കളയുന്നില്ല. സ്‌കോര്‍ഡ് കാര്‍ഡ് പരിഷ്കരിക്കാനൊരുങ്ങുന്ന ഇസിബിയുടെ നീക്കവും ബോളര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്‍ടര്‍ സ്‌റ്റീവ് എല്‍‌വര്‍ത്തി 500 എന്ന സ്‌കോര്‍ കാര്‍ഡ് കൂടി പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇംഗ്ലണ്ടിലെത്തുന്ന വെടിക്കെട്ട് ബാറ്റ്‌സ്‌മാന്മാര്‍ എങ്ങനെ ബാറ്റ് വീശുമെന്ന
സംശയമാണ് ഈ നീക്കത്തിന് പ്രേരകമായത്.

ആതിഥേയരുടെ നിരയിലാണ് കൂറ്റനടിക്കാര്‍ കൂടുതലുള്ളത്. ജോണി ബെയർസ്റ്റോ, ജേസൺ റോയ്, ഇയാന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‍സ്, മോയിന്‍ അലി എന്നിവരാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരങ്ങള്‍. ഡേവിഡ് വാർണർ,
ആരോൺ ഫിഞ്ച് സഖ്യമാണ് ഓസ്‌ട്രേലിയയുടെ ശക്തിയെങ്കിലും ഇവര്‍ക്കൊപ്പം മക്‍സ്‌വെല്ലും സ്‌റ്റീവ് സ്‌മിത്തും ചേരുന്നതോടെ കങ്കാരുക്കള്‍ അപകടകാരികളാകും.

ഫഖർ സമാൻ, ഇമാം ഉൾഹഖ്, ബാബര്‍ അസം എന്നിവരാണ് പാകിസ്ഥാന്റെ ശക്തി. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ല്‍, ആന്ദ്രേ റസല്‍, ഷായ് ഹോപ് എന്നിവരാണ് വെസ്‌റ്റ് ഇന്‍ഡീസിന്റെ കരുത്ത്. എന്നാല്‍ ഇവര്‍ക്കെല്ലാം മേലെയാണ് ടീം ഇന്ത്യയുടെ കരുത്ത്. സ്വന്തം നാട്ടില്‍ കളിക്കുന്നു എന്ന ആനുകൂല്യമാണ് ഇംഗ്ലണ്ടിനുള്ളത്. ഇക്കാര്യം അങ്ങ് മാറ്റി നിര്‍ത്തിയാല്‍ മോര്‍ഗന്റെ ടീമിനൊപ്പം അല്ലെങ്കില്‍ അതിനും മുകളിലാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്.

രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ കൂറ്റനടിക്കാര്‍. രോഹിത്തും പാണ്ഡ്യയയും എങ്ങനെ ബാറ്റ് വീശുമെന്ന് എതിരാളികള്‍ക്ക് പോലും സങ്കല്‍പ്പിക്കാനാകില്ല.

ഇവര്‍ക്കൊപ്പം ക്ലാസ് ബാറ്റിംഗുമായി വിരാട് കോഹ്‌ലിയും ബോളര്‍മാരോട് യാതൊരു മയവം കാട്ടാത്ത ശിഖര്‍ ധവാനുമുണ്ട്. ഈ സൂപ്പര്‍ സ്‌റ്റാറുകള്‍ക്കിടെയില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന ബാറ്റിംഗ് ബോംബറും കൂടി ചേരുമ്പോള്‍ ടീം ഇന്ത്യ അതിശക്തം. സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കേദാര്‍ ജാദവിനും ഫിനിഷറായി തിളങ്ങാന്‍ ദിനേഷ് കാര്‍ത്തിക്കിനും കഴിഞ്ഞാല്‍500 എന്ന ടോട്ടല്‍ ലോക ക്രിക്കറ്റിന്റെ സ്‌കോര്‍ ബോര്‍ഡില്‍ ആദ്യം കുറിക്കുക കോഹ്‌ലിയും സംഘവുമായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :