1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav Sooryavanshi is ready but.. Indian coach Ryan ten doeschate

വൈഭവ് റെഡിയാണ്, പക്ഷേ പ്രത്യേക പരിഗണന നൽകില്ല,ലോകകപ്പ് നേടിതന്നവരും പ്രധാനമെന്ന് റയാൻ ടെൻ ഡോസ്ചേറ്റ്

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 230-ലധികം സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് വൈഭവ് അടിച്ചുകൂട്ടിയിരുന്നു.

Vaibhav Suryavanshi Debut
അയര്‍ലന്‍ഡിന് മുന്നില്‍ ലോകചാമ്പ്യന്മാര്‍ അപ്രതീക്ഷിതമായി മുട്ടുമടക്കിയതിന് പിന്നാലെ വൈഭവ് സൂര്യവംശിക്കായുള്ള മുറവിളികള്‍ ശക്തമായിരിക്കുകയാണ്. അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒന്നടങ്കം പരാജയപ്പെട്ടതും ജനറേഷണല്‍ ടാലന്റ് എന്ന് വിശേഷിപ്പിക്കുന്ന വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിക്കുന്നതുമാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം. ഈ സാഹചര്യത്തില്‍ വൈഭവിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാകും ടീം മാനേജ്‌മെന്റ് സ്വീകരിക്കുക എന്നതില്‍ വ്യക്തത നല്‍കിയിരിക്കുകയാണ്  ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോസ്‌ചേറ്റ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ 0-2 ന്റെ അപ്രതീക്ഷിത വൈറ്റ് വാഷിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇക്കഴിഞ്ഞ ഐപിഎല്ലില്‍  230-ലധികം സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് വൈഭവ് അടിച്ചുകൂട്ടിയിരുന്നു. അയര്‍ലന്‍ഡിനെതിരെ ആദ്യ 2 മത്സരങ്ങളിലും ടീം പരാജയമായതോടെ ടീം സെലക്ഷനെതിരെ സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തുവന്നിരുന്നു. വൈഭവിനെ പറ്റി ഡോസ്‌ചേറ്റ് പറയുന്നതിങ്ങനെ.
 
'വൈഭവ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ നൂറുശതമാനം യോഗ്യനാണ്, അതില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ മൂന്ന് മാസം മുന്‍പ് നമുക്ക് ലോകകപ്പ് നേടിത്തന്ന സഞ്ജു സാംസണെപ്പോലെയുള്ള സീനിയര്‍ കളിക്കാര്‍ ടീമിലുണ്ട്. വൈഭവിന്റെ പ്രതിഭയില്‍ ഞങ്ങള്‍ക്കെല്ലാം ആവേശമുണ്ടെങ്കിലും കൃത്യമായ ഒരു ടീം പ്രക്രിയയിലൂടെ മാത്രമേ അവന് അവസരം നല്‍കാനാകൂ,' ടെന്‍ ഡോസ്‌ചേറ്റ് വ്യക്തമാക്കി. കളിക്കാര്‍ക്ക് ടീമില്‍ കൃത്യമായ സുരക്ഷിതത്വവും ദീര്‍ഘകാല അവസരങ്ങളും നല്‍കാനാണ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അയര്‍ലന്‍ഡിലെ പിച്ചിലെ കാറ്റും പന്തിന്റെ മൂവ്മെന്റും മനസ്സിലാക്കി കളിക്കുന്നതില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടുവെന്ന് കോച്ച് സമ്മതിച്ചു. അടിസ്ഥാന കാര്യങ്ങള്‍ കൃത്യമായി ചെയ്ത അയര്‍ലന്‍ഡ് ടീം ഇന്ത്യയെക്കാള്‍ മികച്ചുനിന്നു. എങ്കിലും പവര്‍പ്ലേകളില്‍ ആക്രമിച്ച് കളിക്കുക എന്ന ടീമിന്റെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും വരാനിരിക്കുന്ന കഠിനമായ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം ശക്തമായി തിരിച്ചുവരുമെന്നും ടെന്‍ ഡോസ്‌ചേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ 5 ട്വന്റി-20 മത്സരങ്ങളും 3 ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതിന് മുന്നോടിയായി സൂര്യവംശിയെ ടീമിലെടുക്കണമെന്ന വാദങ്ങള്‍ക്ക് കായികലോകത്ത് വീണ്ടും ചൂടേറുകയാണ്.ALSO READ: രോഹിത് അവസരം മുതലെടുക്കണം, ഇംഗ്ലണ്ടിൽ തിളങ്ങിയില്ലെങ്കിൽ ലോകകപ്പ് പദ്ധതികളിൽ നിന്ന് പുറത്തേക്കോ?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിൽ ദുഃഖം, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാനുവൽ നൂയർ