Sanju Samson: സെൽഫ്‌ലെസ് സഞ്ജു, ഏത് ടീമും കൊതിക്കും ഇങ്ങനെയൊരു താരത്തെ
വാങ്കഡെ ബാറ്റർമാർക്കു പറുദീസയായിരുന്നു ഇന്നലെ. ജോഫ്ര ആർച്ചറിനു കിട്ടിയത് നാല് ഓവറിൽ 61 റൺസാണ് !
Sanju Samson
Sanju Samson: 42 പന്തുകളിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 89 റൺസ്, സഞ്ജു ഔട്ടാകുമ്പോൾ ഇന്ത്യ 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ പലരും പറഞ്ഞത് സെഞ്ചുറിക്കായി സഞ്ജു അൽപ്പം ക്ഷമയോടെ കളിക്കണമായിരുന്നു എന്നാണ്. അങ്ങനെ സഞ്ജു സെഞ്ചുറിക്കായി ഇന്നിങ്‌സ് ഡൗൺ ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ സ്‌കോർ 10-20 ഷോർട്ട് ആയേനെ ! ഇന്ത്യയെ പോലെ തന്നെ ഡീപ്പ് ബാറ്റിങ് സ്‌ട്രെങ്ത് ഉള്ള ഇംഗ്ലണ്ടിനു കാര്യങ്ങൾ എളുപ്പമാകുമായിരുന്നു.
വാങ്കഡെ ബാറ്റർമാർക്കു പറുദീസയായിരുന്നു ഇന്നലെ. ജോഫ്ര ആർച്ചറിനു കിട്ടിയത് നാല് ഓവറിൽ 61 റൺസാണ് ! നാല് ഓവറിൽ 33 റൺസ് മാത്രം വഴങ്ങിയ ജസ്പ്രിത് ബുംറയെ മാറ്റിനിർത്തിയാൽ വാങ്കഡെ ബൗളർമാരോടു ഒരു ദയാദാക്ഷിണ്യവും കാണിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തിൽ സാധിക്കാവുന്നിടത്തോളം ആക്രമിച്ചു കളിച്ച് പരമാവധി റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഏഴാമതായി തിലക് വർമ എത്തുന്ന ബാറ്റിങ് ലൈനപ്പിൽ സഞ്ജുവിനെ പോലൊരു പ്രൊഫഷണൽ & സെൽഫ്‌ലെസ് ക്രിക്കറ്റർക്കു അതല്ലാതെ വേറൊരു വഴിയുമില്ല.
വ്യക്തിഗത നേട്ടങ്ങളിലേക്കു കൂടുതൽ ശ്രദ്ധ പോയാൽ ടീം റിസൾട്ടിനെ അത് ബാധിക്കുമെന്ന് നന്നായി അറിയുന്ന താരമാണ് സഞ്ജു. രാജ്യാന്തര ക്രിക്കറ്റിൽ മാത്രമല്ല ഐപിഎല്ലിൽ പോലും സഞ്ജു അങ്ങനെയൊരു അപ്രോച്ചിലാണ് എപ്പോഴും പെർഫോം ചെയ്തിട്ടുണ്ട്. പുള്ളിയുടെ ഏറ്റവും വലിയ ക്വാളിറ്റിയും അതു തന്നെയാണ്. ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ആക്രമിച്ചു കളിക്കാൻ സഞ്ജുവിനെ പ്രേരിപ്പിച്ചതും ഇന്ത്യക്കു തുടക്കത്തിലേ ആധിപത്യം ഉറപ്പിച്ചതും ആ ക്വാളിറ്റി കൊണ്ടാണ്...!
സഞ്ജുവിന്റെ വെടിക്കെട്ടിനു പകരമായി ജേക്കബ് ബെതേൽ ഇംഗ്ലണ്ടിനു പ്രതീക്ഷ നൽകുന്നുണ്ട്. അപ്പോഴും ജസ്പ്രിത് ബുംറയെന്ന ടോപ് ക്ലാസ് ബൗളർ ഇംഗ്ലണ്ടിന്റെ മോഹങ്ങൾക്കു തടയിടുന്നു. ബുംറ എറിഞ്ഞ 18-ാം ഓവർ ആണ് പൂർണമായും കളി ഇന്ത്യയുടെ കൈകളിലേക്കു എത്തിക്കുന്നത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു താൻ ഇവിടെ നിൽക്കുന്നത് ബുംറ കാരണമാണെന്ന് പറയുന്നുണ്ട്. ബുംറയില്ലായിരുന്നെങ്കിൽ പ്ലെയർ ഓഫ് ദി മാച്ച് തനിക്കു കിട്ടില്ല എന്നാണ് സഞ്ജു പറഞ്ഞത്. ' ഇന്നത്തെ എല്ലാ ക്രെഡിറ്റും ജസ്പ്രിത് ബുംറയ്ക്കാണ്, ലോകോത്തര ബൗളർ, കാലഘട്ടത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന താരം. ഡെത്ത് ഓവറിൽ ഇത്ര നന്നായി പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് കളിയിലെ താരമായി ഇവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല,' എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. കളിയോടുള്ള സമീപനത്തിലും അതിനുശേഷം സഹതാരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾക്കും സെഞ്ചുറിയേക്കാൾ തിളക്കമുണ്ട്..!